അശ്ലീലം പറയുന്നതിന് ജാതിയുമില്ല മതവുമില്ല; കെവിന്റെ ഭാര്യയുമായുള്ള അഭിമുഖ വീഡിയോയുടെ താഴെ അശ്ലീല കമന്റുകള്‍ ഇട്ടവര്‍ക്കെതിരേ പൊട്ടിത്തെറിച്ച് ഗായിക സിതാര

പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ വരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി ഗായിക സിതാര രംഗത്ത്. കൊല്ലപ്പെട്ട കെവിന്‍ എന്ന യുവാവിന്റെ ഭാര്യയുടെ അഭിമുഖത്തിനു താഴെ ആളുകള്‍ ഇട്ടിരിക്കുന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് സിതാരയുടെ പ്രതികരണം. അശ്ലീല പ്രയോഗങ്ങള്‍ നടത്താന്‍ എല്ലാ വിഭാഗത്തില്‍ പെടുന്നവര്‍ക്കും ഒരേ ചിന്തയും ഒരേ ആവേശവുമാണെന്നും മനസ്സാകെ നാണക്കേടും ഭയവും കൊണ്ട് നിറയുന്നുവെന്നും സിതാര പറയുന്നു.

സിതാരയുടെ പോസ്റ്റില്‍ പറയുന്നതിങ്ങനെ…’കെവിന്റെ ഭാര്യയുമായുള്ള അഭിമുഖ വീഡിയോയുടെ താഴെ കാണുന്ന കമന്റുകളില്‍ ചിലതാണിവ ! ഭൂരിപക്ഷവും ഇത്തരം അഭിപ്രായങ്ങളാണ് അറപ്പുളവാക്കുന്ന ഭാഷയില്‍ ഈ വൃത്തികേടുകള്‍ വിളിച്ചു പറയുന്നവര്‍ക്കിടയില്‍ എന്തൊരു മതസൗഹാര്‍ദം ,എല്ലാ വിഭാഗത്തില്‍ പെടുന്നവര്‍ക്കും ഒരേ ചിന്ത ,ഒരേ ആവേശം ! മനസ്സാകെ നാണക്കേടും ഭയവും കൊണ്ട് നിറയുന്നു ‘ സിതാര കുറിച്ചു. വിഡിയോയുടെ താഴെയുള്ള കമന്റുകളില്‍ ഭൂരിഭാഗവും പെണ്‍കുട്ടിയെ അവഹേളിക്കുന്ന തരത്തിലുള്ളതായിരുന്നു.

കമന്റിട്ടവരുടെ പേരുകള്‍ മറച്ച ശേഷമാണ് സിതാര സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കു വച്ചത്. ഇതു ചോദ്യം ചെയ്തവരോട് സിതാര പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ‘പേരുകള്‍ മറച്ചതില്‍ അമര്‍ഷം കൊള്ളുന്നവരുടെ ശ്രദ്ധയ്ക്ക് ! വെളിപ്പെടുത്തുകയാണെങ്കില്‍ ഈ ഇനത്തില്‍പ്പെട്ട സകലതുങ്ങളുടെയും പേരുകള്‍ പറയണം ,അതില്‍ ചിലപ്പോള്‍ നിങ്ങളുടെ വേണ്ടപെട്ടവരും ഉണ്ടായേക്കാം !

തോന്ന്യാസം പറയുന്നതില്‍ വല്യ പറച്ചില്‍/ ചെറിയ പറച്ചില്‍ അങ്ങനെ വേര്‍തിരിവൊന്നും ഇല്ല ഇനി പേരുകണ്ടേ അടങ്ങൂ എന്ന് നിര്‍ബന്ധമാണെങ്കില്‍ ,ആ വീഡിയോയുടെ ചുവടെ കാണാം ,പോയി നോക്കി തൃപ്തി അടയാവുന്നതാണ് അല്ലാതെ എന്റെ ചെയ്തിയിലെ ശരികേടും പറഞ്ഞു വരരുത് പ്ലീസ് ! ഇതൊക്കെ കണ്ട് പ്രാന്ത് എടുത്ത് നില്‍ക്കാണെ !’.

Related posts