ആറു യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നു; പ്രതികള്‍ പെണ്‍കുട്ടിയുടെ വസ്ത്രം അഴിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍…

ജെഹാനാബാദ് (ബിഹാര്‍): സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് ബിഹാറിലെ ജെഹനാബാദില്‍ പട്ടാപ്പകല്‍ ആറു യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ക്രൂരമായ പ്രവൃത്തിയുടെ ദൃശ്യം ഷൂട്ട് ചെയ്ത യുവാക്കള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

പെണ്‍കുട്ടിയെ യുവാക്കള്‍ കൂട്ടം ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും പെണ്‍കുട്ടിയുടെ വസ്ത്രം അഴിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. യുവാക്കളോട് പെണ്‍കുട്ടി തന്നെ ഉപദ്രവിക്കരുതെന്ന് യാചിക്കുന്നതും നിലവിളിക്കുന്നതും കേള്‍ക്കാം. പെണ്‍കുട്ടി നിലവിളിക്കുന്നതു കേട്ട് യുവാക്കള്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്.പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പട്ന സോണല്‍ ഐതി നയ്യാര്‍ ഹസ്‌നായിന്‍ ഖാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാക്കളില്‍ നാലുപേരെ പോലീസ് പിടികൂടി. രണ്ടു പേര്‍ ഒളിവിലാണ്. വീഡിയോയില്‍ കണ്ട ഒരു ബൈക്കാണ് പ്രതികളെ കുടുക്കാന്‍ പൊലീസിന് സഹായകമായത്. ഈ നമ്പറിന്റെ അടിസ്ഥാനത്തില്‍ ജെഹനാബാദിലെ വീടുകളിലെല്ലാം പൊലീസ് പരിശോധന നടത്തി. തുടര്‍ന്ന് ബൈക്കിന്റെ ഉടമയെ കണ്ടെത്തുകയും ഇയാളില്‍നിന്നും മറ്റു യുവാക്കളെ കുറിച്ചുളള വിവരം ലഭിക്കുകയുമായിരുന്നു.

Related posts