ആലപ്പുഴ: പിണറായിയെ മാത്രം വ്യക്തിപരമായി ക്രൂശിക്കുന്നത് വലിയ നീതികേട്. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നതിനെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മാത്രമല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്എൻഡിപി മുഖപത്രമായ ‘യോഗനാഥ’ത്തിലെ ‘സഖാക്കളോട്…’ എന്ന് തുടങ്ങുന്ന എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. കുറ്റങ്ങൾ പിണറായിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാകില്ല. ഇടതുപക്ഷത്തിന് സംഭവിച്ച പരാജയത്തിൽ സിപിഎം ആത്മപരിശോധനയും സ്വയംവിമർശനവും നടത്തണം.
പത്ത് വർഷക്കാലം പിണറായി വിജയനെ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും വാഴ്ത്തിപ്പാടിയവർ തന്നെ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന് നേരെ ആക്ഷേപശരങ്ങൾ എറിയുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
പാർട്ടി ഓഫീസുകൾ ദല്ലാളുമാരും, കച്ചവടക്കാരും കൈയടക്കിയെന്നും വെള്ളാപ്പള്ളി വിമർശിച്ചു. അധികാര ലഹരിയിൽ പാർട്ടി നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നു. വിദ്യാർഥി നേതാക്കൾ മുതൽ ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ അഹങ്കാരമായിരുന്നുവെന്നും ലേഖനത്തിൽ വിമർശനമുണ്ട്. സിപിഐ പലപ്പോഴായി സൃഷ്ടിച്ച അനാവശ്യ പ്രശ്നങ്ങളാണ് സർക്കാരിന്റെ ശോഭ കെടുത്തിയതെന്നും ലേഖനത്തിൽ പരാമർശമുണ്ട്.
