ന്യൂഡൽഹി: എംവി ഹോൺഡിയസ് എന്ന ഡച്ച് ക്രൂയിസ് കപ്പലിലുണ്ടായ ഹാന്റ വൈറസ് ബാധയെത്തുടർന്ന് മൂന്നു പേർ മരണപ്പെട്ടതോടെ ആഗോളതലത്തിൽ ആശങ്ക ശക്തമാകുന്നു.
എട്ടു പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ.
ഇതിനിടെ, ഹാന്റ വൈറസ് ബാധയെ നാലു വർഷം മുമ്പേ പ്രവചിച്ചുവെന്ന അവകാശവാദവുമായി 2022-ൽ പ്രത്യക്ഷപ്പെട്ട കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സാധാരണഗതിയിൽ എലികളുടെയും മറ്റും അവശിഷ്ടങ്ങളിൽ നിന്നാണ് ഹാന്റെ വൈറസ് പകരുന്നത്.
മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് എളുപ്പത്തിൽ പടരാറില്ലെങ്കിലും, കപ്പലിൽ കണ്ടെത്തിയ “ആൻഡിസ് വൈറസ്’ അപൂർവമായി മനുഷ്യരിലൂടെ പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കപ്പലിലുണ്ടായിരുന്ന ഡച്ച് ദമ്പതികളും ജർമൻ പൗരനുമാണു രോഗബാധയെത്തുടർന്നു മരിച്ചത്.
നിലവിൽ കാനറി ഐലൻഡിലേക്കു നീങ്ങുന്ന കപ്പലിലെ യാത്രക്കാരെ അവിടെ ഇറക്കി പരിശോധനകൾ നടത്താനാണു തീരുമാനം. ഈ പ്രതിസന്ധിക്കിടയിലാണു സമൂഹമാധ്യമത്തിലെ പഴയ പോസ്റ്റ് ചർച്ചയാകുന്നത്.
ഭാവി പ്രവചിക്കുന്നയാൾ എന്ന അർഥം വരുന്ന പേരിൽ നിന്നുള്ള പോസ്റ്റിൽ “2023: കൊറോണ അവസാനിക്കുന്നു’, “2026: ഹാന്റ വൈറസ്’ എന്നാണു കുറിച്ചിരിക്കുന്നത്. കോവിഡ് കാലത്തെ ദുരിതങ്ങൾ മറക്കാത്ത ജനങ്ങൾക്കിടയിൽ കുറിപ്പ് വലിയ ചർച്ചകൾക്കു കാരണമായിട്ടുണ്ട്. ഹാന്റ വൈറസ് നിലവിലുള്ളതാണെങ്കിലും അതു പടരാനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
