പിതാവിന്റെ പഴയ കടം തീര്‍ക്കാന്‍ പത്രപരസ്യം ചെയ്ത മകന്‍ വെട്ടിലായി ! എത്തിയത് ഒന്നിനു പകരം അഞ്ച് ലൂസിസുമാര്‍…

പിതാവിന്റെ അന്ത്യാഭിലാഷം സാധിച്ചു നല്‍കുന്നതിനായി പത്രത്തില്‍ പരസ്യം നല്‍കിയ പെരുമാതുറ സ്വദേശി നാസര്‍ ഒടുവില്‍ പുലിവാലു പിടിച്ചു.

പണ്ട് പിതാവ് കടം വാങ്ങിയ പണം കൊല്ലം സ്വദേശിയായ ലൂസിസിന് തിരികെ നല്‍കുന്നു എന്നായിരുന്നു പരസ്യം.

എന്നാല്‍ പണത്തിന്റെ അവകാശം പറഞ്ഞ് രംഗത്തെത്തിയത് അഞ്ചു ലൂസിസുമാര്‍. മുപ്പത് വര്‍ഷം മുന്‍പ് നാസറിന്റെ പിതാവ് കൊല്ലം സ്വദേശി ലൂസിസില്‍ നിന്നും ഇരുപത്തിരണ്ടായിരം രൂപം കടം വാങ്ങിയിരുന്നു.

വിദേശത്ത് വച്ചായിരുന്നു ഈ സംഭവം.അബ്ദുള്ള മരിക്കുന്നതിന് മുന്‍പ് തന്റെ പഴയ സുഹൃത്തില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കണമെന്ന് മകനോട് പറഞ്ഞു.

മേല്‍ വിലാസം അറിയാത്തത് കൊണ്ട് പേര് വച്ച് പരസ്യവും നല്‍കി. ഇതിനകം അഞ്ച് പേര്‍ പണം വാങ്ങാന്‍ രംഗത്തെത്തി.

ഇതില്‍ നാല് പേര്‍ മരണപ്പെട്ടിരുന്നു. ഇവരുടെ ബന്ധുക്കളാണ് എത്തിയിരിക്കുന്നത്. അബ്ദുള്ളക്ക് പണം നല്‍കിയത് താനാണെന്ന് ജീവിച്ചിരിക്കുന്ന ലൂസിസ് എന്ന് പേരുള്ളയാള്‍ പറയുന്നു.

1975 ല്‍ ദുബായിലെത്തിയ ലൂസിസ് പാസ്പോര്‍ട്ടും തെളിവായി നിരത്തുന്നു.തന്റെ സഹോദരന്റെ പേര് ബേബിയാണെന്നും പറയുന്നു.

ഇതേ അവകാശ വാദമാണ് മരണപ്പെട്ട് പോയ മറ്റ് ലൂസിസുമാരുടെ ബന്ധുക്കള്‍ക്കും. ഇതോടെയാണ് നാസര്‍ അങ്കലാപ്പിലായത്.

രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ജീവിച്ചിരിക്കുന്ന ലൂസിസിന് പണം നല്‍കാനാണ് നാസറിന്റെ തീരുമാനം. അല്ലെങ്കില്‍ വീണ്ടും പരസ്യം നല്‍കണമെന്നും നസീര്‍ പറയുന്നു.

1980കളില്‍ ഗള്‍ഫില്‍ ഒരു റൂമില്‍ കഴിഞ്ഞിരുന്നയാളില്‍ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനാണ് അബ്ദുള്ള എന്ന തിരുവനന്തപുരം സ്വദേശിയുടെ മകന്‍ പത്രത്തില്‍ പരസ്യം നല്‍കിയത്.

‘എന്റെ പിതാവ് അബ്ദുള്ള ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയ്യില്‍ നിന്നും കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജന്‍ ബേബിയോ ഈ പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക നാസര്‍,’ എന്നാണ് പരസ്യം.

സംഭവമിങ്ങനെ, 1982 ല്‍ ഗള്‍ഫില്‍ പോയതാണ് ഹബീബുള്ള എന്ന അബ്ദുള്ള. ഓയില്‍ കമ്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി.

ഇടയ്ക്ക് ജോലി നഷ്ടപ്പെട്ട കാലത്ത് മുറിയില്‍ ഒപ്പമുണ്ടായിരുന്ന ലൂസിസ് പണം നല്‍കി അബ്ദുള്ളയെ സഹായിച്ചു.

1987 ഓടെ അബ്ദുള്ള നാട്ടിലേക്ക് മടങ്ങുകയും ചെറിയ ജോലികളുമായി ഇവിടെ തന്നെ കഴിയുകയും ചെയ്തു.

എന്നാല്‍ പിന്നീട് ബന്ധമറ്റു പോയ ലൂസിസിനെ കണ്ടെത്തി അന്നത്തെ കടം വീട്ടണമെന്ന് അബ്ദുള്ളയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. താന്‍ മരിക്കുന്നതിന് മുമ്പ് ഈ കടം വീട്ടണമെന്ന് മക്കളോട് അബ്ദുള്ള പറയുകയും ചെയ്തു.

അന്ന് നവമാധ്യമങ്ങള്‍ വഴി അബ്ദുള്ളയുടെ മക്കള്‍ അറിയിപ്പ് നല്‍കിയെങ്കിലും ലൂയിസിനെ കണ്ടെത്താനായില്ല.

കഴിഞ്ഞ 23ാം തിയതി 83 കാരനായ അബ്ദുള്ള മരിക്കുകയും ചെയ്തു. പിതാവിന്റെ ആഗ്രഹം സഫലീകരിക്കാനാണ് ഏഴ് മക്കള്‍ ഇപ്പോള്‍ പത്രപരസ്യം നല്‍കിയിരിക്കുന്നത്.

പരസ്യം നവ മാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്. അതിനാല്‍ ആളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

പരസ്യം കണ്ട് ഒരാള്‍ ഇവരെ വിളിച്ചു. ലൂസിസിനെ അറിയാമെങ്കിലും ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ് അബ്ദുള്ള.

Related posts

Leave a Comment