ശ്രീദേവിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു; 25 വര്‍ഷം പഴക്കമുള്ള ആ ആഗ്രഹം ബാക്കിയാണ് ഇന്ത്യക്കാരുടെ പ്രിയനടി യാത്രയായത്…

ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായികയായിരുന്ന ശ്രീദേവിയുടെ അകാല വിയോഗം ഇന്ത്യന്‍ സിനിമാപ്രേമികളെയെല്ലാം സങ്കടപ്പെടുത്തുന്നതായിരുന്നു. ദീര്‍ഘമായ ഒരു അഭിലാഷം ബാക്കിയാണ് ശ്രീദേവി യാത്രയായത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 1993 ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായാണ് ശ്രീദേവി ഹരിദ്വാറിലെത്തിയത്.

തീര്‍ത്ഥാടന ഭൂമിയായ ഹരിദ്വാര്‍ കുറച്ചൊന്നുമല്ല അവരെ ആകര്‍ഷിച്ചത്. ഷൂട്ടിംഗ് അവസാനിച്ച് തിരിച്ചെത്തിയപ്പോഴും ഹരിദ്വാര്‍ ശ്രീയുടെ മനസില്‍ നിന്നു മാഞ്ഞില്ല. ‘എനിക്ക് ഹരിദ്വാറില്‍ ഇനിയും പോകണം’എന്നാണ് അന്ന് ശ്രീദേവി കുടുംബാംഗങ്ങളോടു പറഞ്ഞത്. എന്നാല്‍ ആ മോഹം ബാക്കിയാക്കിയാണ് ശ്രീദേവി മണ്‍മറഞ്ഞത്.

ശ്രീദേവിയുടെ ആഗ്രഹം ഭര്‍ത്താവ് ബോണി കപൂറിനും അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് വൈകിപ്പോയി എന്നറിഞ്ഞിട്ടും അവരുടെ ചിതാഭസ്മത്തിലെ ഒരു പങ്ക് ആദ്ദേഹം ഹരിദ്വാറില്‍ നിമജ്ജനം ചെയ്തത്. രാമേശ്വരത്താണ് ചിതാഭസ്മം ആദ്യം നിമജ്ജനം ചെയ്തത്. ബോണി കപൂറും മക്കളായ ജാന്‍വിയും ഖുശിയും മറ്റു കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

അതിനു ശേഷമാണ് ബോണി കപൂര്‍ ഹരിദ്വാറിലേക്ക് യാത്ര തിരിച്ചത്. തന്റെ ഭാര്യ ഒരിക്കല്‍ പങ്കുവയ്ച്ച ആഗ്രഹം ജീവിച്ചിരിക്കുമ്പോള്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. ചിതാഭസ്മത്തിന്റെ ഒരു പങ്ക് ഹരിദ്വാറില്‍ നിമജ്ജനം ചെയ്യാനുള്ള തീരുമാനത്തിന് പിറകില്‍ ഇതായിരുന്നു കാരണം.

ഫെബ്രുവരി 24 ന് ദുബായില്‍വച്ചാണ് ശ്രീദേവി അന്തരിച്ചത്. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയിട്ടാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി. ഭര്‍ത്താവ് ബോണി കപൂറും രണ്ടാമത്തെ മകള്‍ ഖുശിയും ഒപ്പമുണ്ടായിരുന്നു. മരണത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. ഇതിനെതിരെ കുടുംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു.

 

Related posts