ബ്ലാക്ക്മാന്‍ പോയതോടെ വന്നത് ‘ചാത്തന്‍’ ! കോഴിക്കോട്ടെ രാത്രികാല കല്ലേറില്‍ രണ്ടു പേര്‍ക്ക് പരിക്ക്; മുമ്പും ഇത്തരത്തില്‍ ഇവിടെ ചാത്തനേറ് ഉണ്ടായിരുന്നതായി നാട്ടുകാര്‍…

കോവിഡ്ക്കാലത്ത് വൈറസ് ബാധയ്ക്കു പുറമേ കോഴിക്കോടിന്റെ സൈ്വര്യം കെടുത്തിയ കാര്യമായിരുന്നു ബ്ലാക്ക്മാന്‍ ആക്രമണംം. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ബ്ലാക്ക്മാന്‍ വലിയ ശല്യമാണുണ്ടാക്കിയത്.

ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ചില മയക്കുമരുന്നു സംഘങ്ങളും ക്രിമിനലുകളും കുടുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോഴിക്കോടിനെ ബാധിച്ചിരിക്കുന്ന പ്രശ്‌നം ചാത്തനേറാണ്.

പെരുമണ്ണ അമ്പിലോളിയിലാണ് വീടുകള്‍ക്കു നേരെ കല്ലേറുണ്ടാകുന്നത്. രണ്ടു മാസമായി ചാത്തനേറു തുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി എട്ടിനു ശേഷമാണ് കല്ലേറ് തുടങ്ങുന്നത്.

പുലര്‍ച്ചെ നാലു വരെ ഏതു നിമിഷവും കല്ലേറ് പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം നടന്ന കല്ലേറില്‍ ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ചിലരുടെ വീടിനു നേരെ പതിവായി കല്ലേറുണ്ടാകാറുണ്ട്. അമ്പിലോളി കുഴിപ്പള്ളി സന്തോഷിന്റെ വീടിനു നേരെ ഏഴുതവണയാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ സന്തോഷിനും പ്രായമുള്ള അമ്മയ്ക്കു പരിക്കേറ്റു. സംഭവത്തിനു പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്ന സംശയത്തിലാണ് പോലീസ്.

Related posts

Leave a Comment