ചെറുതോണി: വിദ്യാർഥിയെ വഴക്കു പറഞ്ഞെന്നാരോപിച്ച് കൂട്ടിയുടെ പിതാവ് മദ്യപിച്ചെത്തി അധ്യാപകനെ വീട്ടിൽ കയറി മർദിച്ചു. കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി സ്വദേശി കളരിക്കൽ ലിൻസ് ജോർജിനെയാണ് പുഷ്പഗിരി മാക്കൽ ശരത് ശശിയും സുഹൃത്തും ചേർന്ന് വീട്ടിൽ കയറി മർദിച്ചത്. ലിൻസിന്റെ മക്കളുടെയും ഭാര്യയുടെയും മുന്നിൽ വച്ചാണ് ആക്രമിച്ചത്.
ആക്രമണത്തിൽ ശരീരത്തിന് ക്ഷതമേറ്റ ലിൻസിനെ തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്വകാര്യ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ വഴക്കു പറഞ്ഞെന്നാരോപിച്ചാണ് അധ്യാപകനായ ലിൻസിനെ ശരത്തും സുഹൃത്തും ചേർന്ന് മർദിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ ബൈക്കിൽ ലിൻസിന്റെ വീട്ടിലെത്തി വീടിനുള്ളിൽനിന്നു വിളിച്ചിറക്കി മർദിക്കുകയായിരുന്നു. സംഭവത്തിൽ ശരത്തിനും സുഹൃത്തിനുമെതിരേ തങ്കമണി പോലീസ് കേസെടുത്തു.
