തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലിലെ ഇടത് സ്വതന്ത്രനായി സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പൊതു സ്വതന്ത്രനെ തേടി ദിവസങ്ങള്‍ക്കു ശേഷമാണ് സുധീര്‍ കരമനയെ സിപിഎം കണ്ടെത്തിയത്.
ജനാധിപത്യ കേരള കോണ്‍ഗ്രസിനായിരുന്നു സീറ്റ് നല്‍കിയിരുന്നത്. ആന്റണി രാജുവിന് അയോഗ്യത വന്നതോടെ വേറെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായില്ല.അതോടെ സിപിഎം സീറ്റ് എടുക്കുകയും ഇടതുപക്ഷ അനുഭാവിയായ സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായുമായിരുന്നു. ചലച്ചിത്ര നടന് കരമന ജനാര്ദനന് നായരുടെ മകനാണ് സുധീര്‍ കരമന.
സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെ തിരുവനന്തപുരം സെന്‍ട്രലിലെ മത്സരചിത്രം തെളിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിഎംപിയിലെ സി.പി. ജോണും എൻഡിഎ സ്ഥാനാർഥിയായി ബിജെപിയിലെ കരമന ജയനുമാണ് ജനവിധി തേടുന്നത്.
താന്‍ ജനിച്ച് വളര്‍ന്ന സ്ഥലമാണ് തിരുവനന്തപുരം. ഇവിടത്തെ ഓരോ മുക്കും മൂലയും പരിചിതമാണ്. തീരപ്രദേശങ്ങളിലെ വികസനകാഴ്ചപ്പാടും ജനങ്ങളുടെ ആവശ്യങ്ങളും നന്നായി തനിക്കറിയാം. അതിനെല്ലാം പരിഹാരം കണ്ടെത്താന്‍ സാധിക്കും- സുധീര്‍ കരമന പറഞ്ഞു. യൂണിവേഴ്സിറ്റി കോളജില്‍ പഠിക്കുന്ന കാലം മുതലുള്ള രാഷ്ട്രീയ പാരമ്പര്യം തനിക്കുണ്ട്.
എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും ഔദ്യോഗിക പ്രഖ്യാപനം വന്നാലുടന്‍ മണ്ഡലത്തില്‍ പ്രവര്ത്തനത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
