കലിയടങ്ങാതെ സുധീരൻ; തന്നെ താഴെയിറക്കിയത് ഗ്രൂപ്പ് കളി; കോണ്‍ഗ്രസിലെ പൊട്ടിത്തെറി കൂടുതൽ വിവാദങ്ങളിലേക്ക് 

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തിൽ തുടങ്ങിയ കോണ്‍ഗ്രസിലെ പൊട്ടിത്തെറി കൂടുതൽ വിവാദങ്ങളിലേക്ക് കടക്കുന്നു. താൻ ഗ്രൂപ്പുകളിയുടെ ഇരയാണെന്നും, കെപിസിസി അധ്യക്ഷ പദവിയിൽ നിന്നും രാജിവയ്ക്കാൻ കാരണം ഗ്രൂപ്പ് നേതാക്കന്മാരുടെ സമ്മർദ്ദം സഹിക്കവയ്യാതെയാണെന്നും വി.എം.സുധീരൻ പറഞ്ഞു. കെപിസിസി നേതൃയോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സുധീരന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

എന്നും ഗ്രൂപ്പ് നേതാക്കന്മാരുടെ ഇരയായിരുന്നു താൻ. കെപിസിസി അധ്യക്ഷ പദവി വഹിച്ചിരുന്നപ്പോൾ എല്ലാവരെയും ആദരിച്ചും അംഗീകരിച്ചും മാത്രമാണ് മുന്നോട്ടുപോയിരുന്നത്. എന്നാൽ ഗ്രൂപ്പ് നേതാക്കന്മാർ അവരുടെ താത്പര്യക്കാരുടെ നിലനിൽപ്പ് മാത്രം ലക്ഷ്യംവച്ച് പ്രവർത്തിച്ചതോടെയാണ് സംഘടനാ തെരഞ്ഞെടുപ്പ് അടക്കം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നത്.

തൃശൂർ പോലുള്ള ജില്ലകളിൽ താഴെ തട്ടിൽ മികച്ച രീതിയിൽ ബൂത്ത് കമ്മിറ്റികൾ സജ്ജീകരിച്ചു വരികയായിരുന്നു. ഇതോടെ ഗ്രൂപ്പ് മാനേജർമാർക്ക് സ്ഥാനമില്ലാത്ത സാഹചര്യം വന്നു. പിന്നാലെയാണ് അവർ തനിക്കെതിരേ തിരിഞ്ഞതെന്നും പലയിടത്തും ഗ്രൂപ്പ് യോഗങ്ങൾ സംഘടിപ്പിച്ചതെന്നും സുധീരൻ കുറ്റപ്പെടുത്തി.

ഗ്രൂപ്പിന്‍റെ അതിപ്രസരമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തോൽവി സമ്മാനിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ താൻ പുതിയ നിർദ്ദേശങ്ങൾ വച്ചിരുന്നു. നാല് തവണ തുടർച്ചയായി മത്സരിച്ചവർ മാറിനിന്ന് പുതുമുഖങ്ങൾക്ക് അവസരം നൽകട്ടെ എന്ന് താൻ അഭിപ്രായപ്പെട്ടതാണ്.

പക്ഷേ, ഗ്രൂപ്പ് നേതാക്കന്മാർ ഇക്കാര്യം അംഗീകരിക്കാൻ തയാറായില്ല. തന്‍റെ നിർദ്ദേശം നടപ്പാക്കിയിരുന്നെങ്കിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന നിരവധി ചെറുപ്പക്കാർക്ക് മത്സര രംഗത്തേക്ക് കടന്നുവരാൻ സാഹചര്യം ഒരുക്കാമായിരുന്നു. ഇതെല്ലാം ഗ്രൂപ്പ് നേതാക്കൾ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും സുധീരൻ ആരോപിച്ചു.

കോഴിക്കോട്ട് പൊതുപരിപാടിക്കിടെ താൻ വീണ് പരിക്കേറ്റിരുന്നു. ഇത് മൂലം നാല് മാസത്തെ പൂർണവിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു. ഇതും കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ കാരണമായിട്ടുണ്ട്. പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം എല്ലാം നിലയ്ക്കും വന്നപ്പോഴാണ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതെന്നും സുധീരൻ വ്യക്തമാക്കി.

 

Related posts