ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ മണിരത്‌നം ഒപ്പിട്ടിരുന്നുവോ ? വ്യാജവാര്‍ത്തകള്‍ക്കെതിരേ തുറന്നടിച്ച് സുഹാസിനി…

ജയ് ശ്രീറാം വിളിച്ചുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ 49 പ്രമുഖര്‍ ഒപ്പിട്ട് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ സംവിധായകന്‍ മണിരത്‌നം ഒപ്പിട്ടോയെന്നതാണ് ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചാവിഷയം. ഈ മാസം 24ന് നരേന്ദ്രമോദിയ്ക്ക് അയച്ച കത്തില്‍ കത്തില്‍ സംവിധായകന്‍ മണിരത്നവും ഒപ്പിട്ടു എന്നാണ് ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍, പിന്നീട് മണിരത്നം ഒപ്പിട്ടിട്ടില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞു എന്ന തരത്തിലായി വാര്‍ത്തകള്‍. ഇതോടെ ചര്‍ച്ചകള്‍ ചൂടുപിടിച്ചു.

എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നാണ് മണിരത്‌നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി വ്യക്തമാക്കുന്നത്. കത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന എന്ന തരത്തില്‍ മണിരത്നം ട്വീറ്റ് ചെയ്തിട്ടില്ലെന്നാണ് സുഹാസിനി പ്രതികരിക്കുന്നത്. മണിരത്നം എഫ്.സി. എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഒപ്പിട്ടിട്ടില്ല എന്ന തരത്തിലുള്ള ട്വീറ്റ് വന്നിരിക്കുന്നത്. ആ ട്വീറ്റുമായി സംവിധായകന്‍ മണിരത്നത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് സുഹാസിനി പറയുന്നത്. മണിരത്നത്തിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് സുഹാസിനി ട്വീറ്റ് ചെയ്തു. ജന്മഭൂമി മുന്‍ എഡിറ്റര്‍ കെവിഎസ് ഹരിദാസിന്റെ ട്വീറ്റിന് മറുപടി നല്‍കവെയാണ് സുഹാസിനി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മണിരത്നം എഫ്.സി.എന്ന അക്കൗണ്ടുമായി സംവിധായകന്‍ മണിരത്നത്തിന് യാതൊരു ബന്ധവുമില്ലെന്നും മണിരത്നത്തിന്റേത് എന്ന് പറഞ്ഞ് ഇത്തരം ട്വീറ്റുകള്‍ ഷെയര്‍ ചെയ്യരുതെന്നും സുഹാസിനി ട്വീറ്റില്‍ പറയുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മണിരത്നം ഒപ്പിട്ടിട്ടുണ്ടോ എന്നും സുഹാസിനി വ്യക്തമാക്കുന്നില്ല. സംവിധായകരായി അടൂര്‍ ഗോപാലകൃഷ്ണന്‍,ശ്യാം ബെനഗല്‍, അനുരാഗ് കശ്യപ്,അപര്‍ണ സെന്‍ അഭിനേതാക്കളായ കൊങ്കണ സെന്‍ ശര്‍മ, സൗമിത്രോ ചാറ്റര്‍ജി തുടങ്ങിയവരും കത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.

‘ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു, അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവ വികാസങ്ങളില്‍ അതിയായ ഉത്കണ്ഠയുണ്ട്. ഇന്ത്യ മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നു. ജാതി, മത, വര്‍ഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും തുല്യരാണ്. ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പാക്കണം,” കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Related posts