മുംബൈ: പ്രണയിനിയുടെ മാതാപിതാക്കൾ വിവാഹത്തിന് എതിർത്തതിൽ മനംനൊന്ത് പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി. മുംബൈയിലെ കലീന പോലീസ് പരിശീലന കേന്ദ്രത്തിൽ ഭയ്യാസാഹേബ് ഭീംറാവു വാവാലെ(32) എന്നയാളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പർഭാനി സ്വദേശിയാണ് ഇയാൾ. മുംബൈ പോലീസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മാർച്ച് 15 നാണ് ഭയ്യാസാഹേബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കത്തിന്റെയും ഭയ്യാസാഹേബിന്റെ പിതാവ് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ, ഇദ്ദേഹം നാന്ദേഡിൽ നിന്നുള്ള ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് പോലീസ് കണ്ടെത്തി.
എന്നാൽ ഈ ബന്ധത്തെ പെൺകുട്ടിയുടെ മാതാപിതാക്കൾ എതിർത്തിരുന്നു. കൂടാതെ പ്രണയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു.
ജീവനൊടുക്കണമെന്നും അല്ലെങ്കിൽ ജോലിയിൽ നിന്നും സസ്പെൻഷൻ നേരിടേണ്ടി വരുമെന്നും പറഞ്ഞ് യുവതിയുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിലുണ്ട്.
സംഭവത്തിൽ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ക്കെതിരെ വക്കോള പോലീസ് കേസെടുത്തു. തെളിവായി ആത്മഹത്യാക്കുറിപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
