സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടതു തന്നെയോ ? സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളുടെ കാലപ്പഴക്കം വിരല്‍ചൂണ്ടുന്നത് കൊലപാതകത്തിലേക്ക്; പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത്…

 

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടതാണെന്ന സംശയം മുറുകുന്നു. സുനന്ദയുടെ മരണം കൊലപാതകമാണെന്ന്
സംഭവം നടന്ന സമയത്ത് ഡല്‍ഹിയില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആയിരുന്ന ബിഎസ് ജയ്‌സ്വാള്‍ തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സുനന്ദയുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ സ്ഥലം സന്ദര്‍ശിച്ച വസന്ത് വിഹാര്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അലോക് ശര്‍മ്മയും സുനന്ദയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും ഇത് ആത്മഹത്യയല്ലെന്നും വ്യക്തമാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ ശരിയായ രീതിയിലല്ല പുരോഗമിക്കുന്നത് എന്ന് കണ്ടതോടെ ഇത് ഒരു കൊലപാതകം എന്ന നിലയില്‍ അന്വേഷിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സരോജിനി നഗര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി പറഞ്ഞിരുന്നു. സാഹചര്യ തെളിവുകള്‍ വച്ച് അല്‍പ്രാസോള്‍ വിഷം ഉപയോഗിച്ചുവെന്നായിരുന്നു സൂചനകള്‍. ശരീരത്തില്‍ ഏറ്റ പരിക്കുകള്‍ നിസാരമാണഎന്നും അവ മരണകാരണമായി കരുതാനാകില്ലയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു

സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ ഒന്നുമുതല്‍ 15വരെ മുറിവുകള്‍ 12 മണിക്കൂര്‍ മുതല്‍ 4 ദിവസംവരെയുള്ള കാലയളവില്‍ സംഭവിച്ചതാണെന്നും ഇന്‍ജക്ഷന്‍ അടയാളമാണെങ്കില്‍ പുതിയതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 12ാം നമ്പര്‍ ആകട്ടെ പല്ലുകൊണ്ട് കടിയേറ്റ മുറിവും. സുനന്ദയുടെ ശരീരത്തില്‍ മല്‍പിടിത്തത്തെ തുടര്‍ന്ന് നിരവധി പാടുകളും ഉണ്ടായിരുന്നു. സുനന്ദയും തരൂരും തമ്മില്‍ വഴക്കുണ്ടായതായി അവരുടെ പരിചാരകന്‍ നരെയ്ന്‍ സിങ് മൊഴി നല്‍കിയിരുന്നുവെന്നും പിന്നീട് സതേണ്‍ഡല്‍ഹി റെയ്ഞ്ച് ജോയിന്റ് പൊലീസ് കമ്മിഷണര്‍ വിവേക് ഗോഗിയക്ക് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തിനായിരുന്നു അന്ന് കേസിന്റെ മേല്‍നോട്ടം. പിന്നീട് ഈ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിനും നല്‍കപ്പെട്ടു.

എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ടുള്‍പ്പെടെ ഉണ്ടായിട്ടും മരണകാരണം വ്യക്തമായിട്ടും അന്ന് പോലീസ് കേസെടുത്തിട്ടില്ല. പിന്നീട് ഒരു ആഴ്ചയ്ക്ക് ശേഷം െ്രെകംബ്രാഞ്ചിന് അന്വേഷണം കൈമാറി കൊലപാതകമെന്ന നിലയില്‍ എഫ്‌ഐആര്‍ ഇടാന്‍ അവര്‍ തീരുമാനിച്ചെങ്കിലും നാലു മണിക്കൂറിനകം കേസ് വീണ്ടും െ്രെകംബ്രാഞ്ചില്‍ നിന്ന് ഗോജിയയിലേക്ക് തന്നെ എത്തി. മരണം സംഭവിച്ച വേളയില്‍ തന്നെ ക്രൈംബ്രാഞ്ച് സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പൊലീസ് കമ്മിഷണര്‍ ബിഎസ് ബസ്സിയുടെ ചില തീരുമാനങ്ങള്‍ ഇത് എഫ്‌ഐആര്‍ ഇടുന്നത് ഒരു വര്‍ഷത്തോളവും അന്വേഷണം രണ്ടുവര്‍ഷത്തോളവും വൈകിപ്പിക്കാന്‍ കാരണമായി.

കൈയില്‍ കടിയേറ്റ പാടും ഇന്‍ജക്ഷന്‍ മാര്‍ക്കും പരിഗണിച്ചുകൊണ്ട് വിഷം വായിലൂടെ നല്‍കിയതാണോ അതോ കുത്തിവച്ചതാണോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2014 ജനുവരി 17നാണ് രാത്രി ഒമ്പതുമണിയോടെ സുനന്ദ പുഷ്‌കറെ ഹോട്ടല്‍ ലീലാ പാലസിലെ 345-ാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. ജനുവരി 15ന് വൈകീട്ട് 5.45ന് സുനന്ദ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തതായാണ് രേഖകള്‍. നേരത്തേ 307-ാം നമ്പര്‍ മുറിയാണ് നല്‍കിയിരുന്നതെങ്കിലും പിന്നീട് ജനുവരി 16നാണ് അവര്‍ 345-ാം നമ്പര്‍ മുറിയിലേക്ക് മാറുന്നത്. സംഭവദിവസം മൂന്നുമണിക്ക് തന്റെ വെളുത്ത വസ്ത്രം എടുത്തുവയ്ക്കാനും പത്രസമ്മേളനത്തിന് പോകാനുണ്ടെന്നും സഹായിയോട് വ്യക്തമാക്കിയിരുന്നു. പക്ഷേ, പിന്നീട് അവരെ മരിച്ച നിലയില്‍ കണ്ടുവെന്ന വിവരമാണ് പുറത്തുവന്നത്.

സുനന്ദയുടെ മരണം കൊലപാതകംതന്നെയെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ നിരവധി ഉണ്ടായിട്ടും അതിലെ ദുരൂഹത നീക്കുന്ന തരത്തില്‍ അന്വേഷണം ഉണ്ടായില്ലെന്നും ആദ്യ ദിവസം തന്നെ അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഇതുകൊലപാതകമാണെന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ലായിരുന്നെന്നും മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.എന്തായാലും വരും നാളുകളില്‍ സംഭവം കൂടുതല്‍ ചൂടുപിടിക്കുമെന്നാണ് വിവരങ്ങള്‍ നല്‍കുന്ന സൂചന.

 

Related posts