ഒരു പടം നന്നായിട്ട് ഓടി അതിന്റെ ബിസിനസ് ആയിക്കഴിഞ്ഞ് അത് അനൗണ്‍സ് ചെയ്യുന്നത്, അതാണ് അതിന്റെ രീതി, സ്വന്തമായി നമുക്കൊരു ഹൈപ് ഉണ്ടാക്കാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയല്ല. ഒടിയന്‍ സംവിധായകനെതിരേ നിര്‍മാതാവ് സുരേഷ്‌കുമാര്‍ രംഗത്ത്

ഒടിയന്‍ ഇറങ്ങിയത് മുതല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അനാവശ്യ പബ്ലിസിറ്റിയും പുകഴ്ത്തലുകളും ആരാധകരില്‍ വലിയ തെറ്റിദ്ധാരണ ജനിപ്പിച്ചെന്നാണ് പലരും പറയുന്നത്. മോഹന്‍ലാല്‍ ഒടിയനില്‍ തകര്‍ത്ത് അഭിനയിച്ചെങ്കിലും സവിധായകന്റെ മേനിപറച്ചില്‍ നെഗറ്റീവ് പബ്ലിസിറ്റിയാണ് ഉണ്ടാക്കിയതെന്ന വിമര്‍ശനമാണ് സിനിമക്കാര്‍ക്കിടയിലും. നിര്‍മാതാവ് മേനക സുരേഷ്‌കുമാര്‍ ഇക്കാര്യം പരസ്യമായി തന്നെ വ്യക്തമാക്കി.

സുരേഷ്‌കുമാര്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പിലിട്ട വോയ്‌സ് റിക്കോര്‍ഡാണ് ഇപ്പോള്‍ വൈറലാകുന്നത്. ഞാന്‍ ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഞങ്ങളുടെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വോയ്‌സ് നോട്ട് ഇട്ടത്. പ്രൊഡ്യൂസര്‍മാര്‍ക്ക് അറിയാന്‍ വേണ്ടിയിട്ടാണ് അത് ചെയ്തത്. ആരേയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഞാന്‍ പറഞ്ഞകാര്യം പറഞ്ഞില്ല എന്നു പറയുകയുമില്ല-സുരേഷ് കുമാര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു പടം നന്നായിട്ട് ഓടി അതിന്റെ ബിസിനസ് ആയിക്കഴിഞ്ഞ് അത് അനൗണ്‍സ് ചെയ്യുന്നു. അതാണ് അതിന്റെ രീതി. സ്വന്തമായി നമുക്കൊരു ഹൈപ് ഉണ്ടാക്കാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയല്ല എന്നാണ് ഞാന്‍ പറഞ്ഞത്. ഒടിയന്‍ എന്ന പടത്തിന് നല്ല ഹൈപ് ഉണ്ട്. മലയാളത്തില്‍ നല്ല ഒരു ഇനീഷ്യല്‍ കിട്ടാന്‍ പോകുന്ന പടമാണ്.

ഒരു പടം തുടങ്ങുന്നതിന് മുന്‍പ് നൂറു കോടി ലാഭം ഉണ്ട് എന്ന് പറയുന്നത് സംവിധായകനാണ്. യഥാര്‍ത്ഥത്തില്‍ അത് പറയേണ്ടത് ഒരു നിര്‍മ്മാതാവാണ്. സംവിധായകന്റെ ഉദ്ദേശം അയാള്‍ക്ക് വേറെ പടം കിട്ടണം. 100 കോടിയുടെ ബിസിനസ് നടന്നിട്ടില്ല എന്നത് നമുക്ക് എല്ലാവര്‍ക്കും അറിയാം- സുരേഷ് കുമാര്‍ വ്യക്തമാക്കി.

Related posts