2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കില്ല! ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷവും ലഭിക്കില്ല; സാധ്യത തൂക്കുമന്ത്രിസഭയ്‌ക്കെന്ന സൂചന നല്‍കി വിവിധ സര്‍വ്വേഫലങ്ങള്‍

2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കില്ലെന്ന് ഇന്ത്യ ടുഡേ കാര്‍വി സര്‍വ്വേ ഫലം. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്കുമന്ത്രിസഭയ്ക്കാണു സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍.ഡി.എ 237 സീറ്റും, യു.പി.എ 166 സീറ്റും മറ്റ് കക്ഷികള്‍ 140 സീറ്റും നേടുമെന്നാണ് സര്‍വ്വേ ഫലം. ഇന്ത്യ ടുഡേ നടത്തിയ മൂഡ് ഓഫ് ദി നേഷണ്‍ പോള്‍ എന്ന സര്‍വ്വേയുടെ റിപ്പോര്‍ട്ടാണ് ഇന്ത്യാ ടുഡേ പുറത്ത് വിട്ടത്. ഇപ്പോള്‍ തെരഞ്ഞെടുപ്പു നടത്തിയാലുള്ള ഫലമാണ് ഇന്ത്യാ ടുഡേ കാര്‍വി സര്‍വ്വേ പ്രവചിക്കുന്നത്.

എന്നാല്‍ 2018 ജൂലൈയില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഭാവത്തില്‍ എന്‍.ഡി.എയ്ക്ക് 360 സീറ്റ് കിട്ടുമെന്ന് ഇന്ത്യാ ടുഡേ സര്‍വ്വേ റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്ത്യാ ടുഡേ 2017 ജനുവരിയിലെ എം.ഒ.ടി.എന്‍ (മൂഡ് ഓഫ് ദി നേഷന്‍ പോള്‍) പ്രകാരം നോട്ട് അസാധുവാക്കലും പാക്കിസ്ഥാന്‍ അധിനിവേശ കാഷ്മീരിലേയ്ക്ക് നടത്തിയ മിന്നലാക്രമണവും മോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.

അതേ സമയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്നാണ് എ.ബി.പി ന്യൂസ്- സി വോട്ടര്‍ സര്‍വേ ഫലം. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ 233 സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ 167 സീറ്റുകളും മറ്റുള്ളവര്‍ 143 സീറ്റുകളും നേടുമെന്ന് സര്‍വേ ഫലത്തില്‍ പറയുന്നു. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

ഇതോടെ പ്രാദേശിക പാര്‍ട്ടികളുടെ തീരുമാനം നിര്‍ണ്ണായകമായേക്കും. 2014ല്‍ ലോക്‌സഭയില്‍ ബി.ജെ.പിക്ക് മാത്രം 283 സീറ്റുകള്‍ ഉണ്ടായിരുന്നു. 543 ലോക്‌സഭാ സീറ്റുകളില്‍ 336 പ്രതിനിധകളുണ്ടായിരുന്നു എന്‍.ഡി.എയ്ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു. യു.പിയിലും ബി.ജെ.പി ശക്തമായ തിരച്ചടി നേരിടുമെന്ന് സര്‍വേയില്‍ പറയുന്നു.

2014ല്‍ 80 സീറ്റുകളില്‍ 71 സീറ്റുകള്‍ പിടിച്ചെടുത്ത ബി.ജെ.പിക്ക് ഈ വര്‍ഷം 25 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. യു.പിയില്‍ 51 സീറ്റുകളുമായി എസ്.പി-ബി.എസ്.പി സഖ്യം മുന്നേറുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. സര്‍വേ പ്രകാരം കോണ്‍ഗ്രിസിന് നാലു സീറ്റുകളാണ് യു.പിയില്‍ ലഭിക്കുക.

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ത്രിണമൂല്‍ കോണ്‍ഗ്‌സ് 42ല്‍ 34 സീറ്റുകള്‍ നേടുമെന്ന് സര്‍വേയില്‍ പറയുന്നു. ബി.ജെ.പിക്ക് സംസ്ഥാനത്ത് ഏഴ് സീറ്റുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് ഒരു സീറ്റില്‍ ചുരുങ്ങുമെന്നും ഫലത്തില്‍ പറയുന്നു.

പശ്ചിമ ബംഗാളില്‍ ബി.ജെ.പി 23 സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടിരുന്നു. തൂക്കു മന്ത്രി സഭ വരുന്ന സാഹചര്യത്തില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിന്റേയും തൃണമൂല്‍ കോണ്‍ഗ്രസിന്റേയും തീരുമാനം നിര്‍ണ്ണായകമായേക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. പ്രധാനമന്ത്രിയാവാനുള്ള മത്സരത്തില്‍ മമതയും മായാവതിയും മുന്‍പന്തിയിലുണ്ട്.

Related posts