കൊച്ചി: ശബ്ദരേഖ പുറത്തുവന്നതിനെ കുറിച്ചു സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിലും മനസു തുറന്നു. ശബ്ദരേഖ വിവാദത്തിനു പിന്നില്‍ പോലീസാണെന്നാണ് സ്വപ്നയുടെ നിലപാട്.
ഇതു സംബന്ധിച്ചു വിശദീകരണം ഇഡിക്കു മുന്നില്‍ സ്വപ്ന നിരത്തിയതായി അറിയുന്നു. ഇഡി എത്തുന്നതിനു മുമ്പു ക്രൈംബ്രാഞ്ചും ചോദ്യം ചെയ്തിരുന്നു.
കസ്റ്റംസിനോടു പറഞ്ഞ ശബ്ദരേഖ മൊഴിയില്‍ തന്നെ സ്വപ്ന ഉറച്ചുനിന്നു. സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നതിനെപ്പറ്റി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് സ്വപ്നയുടെ മൊഴി എടുത്തത്.
കാവലിനുണ്ടായിരുന്ന വനിതാ പോലീസാണു ശബ്ദരേഖയ്ക്കു പിന്നിലെന്നു സ്വപ്ന തന്നെ കസ്റ്റംസിനോടു വെളിപ്പെടുത്തിയതോടെ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതില്‍ ക്രൈംബ്രാഞ്ചും ആശയക്കുഴപ്പത്തിലാണ്.
എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണു സ്വപ്നയെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ ഇഡിക്ക് അനുമതി നല്‍കിയത്.
തൊട്ടുപിന്നാലെയെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തു. ഇന്നും ചോദ്യംചെയ്യല്‍ തുടരും. മൂന്നു ദിവസമാണ് ഇഡിക്കു സമയംനല്‍കിയിരിക്കുന്നത്.
ഉന്നതരുടെ സാമ്പത്തിക ഇടപാടുകള്‍, ഡോളര്‍ കടത്തിലെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് സ്വപ്ന കസ്റ്റംസിനോടു നടത്തിയ വെളിപ്പെടുത്തലുകളിലെ അനുബന്ധ വിവരങ്ങളാണ് ഇഡി തേടുന്നത്. ശബ്ദരേഖ സംബന്ധിച്ചും വിവരങ്ങള്‍ അറിയാനുണ്ട്.
ഇതിനിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സ്വപ്ന, പി.എസ്. സരിത് എന്നിവരെ ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ അടുത്തുണ്ടാകരുതെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു.
രാജ്യത്ത് ആദ്യമായാണ് ഇഡി ഇത്തരമൊരു ആവശ്യം ഉന്നയിച്ച് അനുവാദം നേടുന്നത്. ജയില്‍ വകുപ്പിനോടുള്ള അവിശ്വാസപ്രകടനം കൂടിയാണിത്.
ജയില്‍ ഉദ്യോഗസ്ഥര്‍ അകലെനിന്നു ചോദ്യംചെയ്യല്‍ വീക്ഷിക്കുന്നതിനു തടസമില്ല. രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യാനാണ് അനുവാദം.