ചാമ്പ്യന്‍ ബാബുരാജ് ! ശാരീരിക വൈകല്യമുള്ള ബാബുരാജ് ഏഴു മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് നീന്തിയത് 26 കിലോ മീറ്റര്‍

babu600ആലപ്പുഴ: ചമ്പക്കുളം പള്ളിക്ക് മുമ്പില്‍ നിന്ന് പുന്നമട ഫിനിഷിംഗ് പോയന്റ് വരെ നീന്താന്‍ ബാബുരാജിന് വെറും ഏഴുമണിക്കൂര്‍ 10 മിനിറ്റ് സമയം മാത്രം മതിയായിരുന്നു. ജലമലിനീകരണത്തിന്റെയും ആഗോളഭീകരതയുടെയും ഒഴുക്കിനെതിരേയുള്ള പ്രതിഷേധമായിരുന്നു ബാബുരാജിന്റെ ഈ നീന്തല്‍. കൈനകരി സ്വദേശി ടി. ഡി ബാബുരാജി(53)ന് ഇത്തരത്തിലുള്ള ദീര്‍ഘദൂര നീന്തല്‍ പുത്തരിയല്ല. അംഗവൈകല്യമുള്ള ബാബുരാജ് ദീര്‍ഘദൂര നീന്തലില്‍ ഏഷ്യന്‍ റിക്കാര്‍ഡിനുടമയാണ്.പന്ത്രണ്ടാം വയസില്‍ മരത്തില്‍നിന്ന് വീണുണ്ടായ അപകടത്തെ തുടര്‍ന്ന് ഇരു കൈകളുടെയും മുട്ടിനുതാഴെ സ്വാധീനം നഷ്ടമായിരുന്നു. എങ്കിലും നീന്തലില്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ ആ വിഷമങ്ങള്‍ ബാബുരാജ് മറക്കുകയായിരുന്നു. നിലവില്‍ എല്‍.ഐ.സി. ഏജന്റായി ജോലി നോക്കുകയാണ് ബാബുരാജ്.

കുട്ടനാട് ചമ്പക്കുളം സെന്റ്‌മേരീസ് ബസലിക്ക പള്ളിയുടെ മുമ്പില്‍ നിന്ന് ഇന്നലെ രാവിലെ ഏഴിനാണ് നീന്തല്‍ ആരംഭിച്ച നീന്തല്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് ഫഌഗ് ഓഫ് ചെയ്തു. നെടുമുടി, മൂന്നാറ്റുമുഖം, വട്ടക്കായല്‍,കൈനകരി വരി അനസ്യൂതം തുടര്‍ന്ന നീന്തല്‍ ഉച്ച കഴിഞ്ഞ്  2.10ന് വേമ്പനാട് കായലിലെ  പുന്നമട ഫിനിഷിംഗ് പോയന്റില്‍ അവസാനിച്ചു. ഫിനിഷിംഗ് പോയന്റില്‍ ബാബുരാജിനെ സ്വീകരിക്കാന്‍ ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് നിമ്മി അലക്‌സാണ്ടര്‍ എന്നിവര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം വേമ്പനാട് കായലില്‍  മുഹമ്മ-കുമരകം ഭാഗത്ത് 10 കിലോമീറ്റര്‍ നീന്തി റെക്കോഡ് നേടാനും ഇദ്ദേഹത്തിനായിരുന്നു. അന്നു നീന്തിക്കയറാന്‍ മൂന്നു മണിക്കൂറാണെടുത്തത്.ഇതിന് ഏഷ്യന്‍ റെക്കോഡില്‍ യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന്റെ അംഗീകാരം കിട്ടി.ഇത്തവണത്തെ മാരത്തണ്‍ നീന്തല്‍ ലോക റെക്കോഡാകുമെന്നാണ് ബാബുരാജിന്റെ പ്രതീക്ഷ. ഇതിനായി നീന്തല്‍ മുഴുവന്‍ സമയവും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

Related posts