ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) മാറിയെങ്കിലും സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ അവ്യക്തത തുടരുന്നു.
ബുധനാഴ്ച ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ സന്ദര്‍ശിച്ച് വിജയ് അവകാശവാദം ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹത്തെ ഇതുവരെ ക്ഷണിച്ചിട്ടില്ല. വിജയ്ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോ എന്നതുള്‍പ്പെടെ നിലവിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ലോക്ഭവന് നിയമോപദേശം തേടുകയാണ്.
അന്‍പതു വര്‍ഷം നീണ്ടുനിന്ന ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യം തകര്‍ത്ത് 108 സീറ്റുകള്‍ നേടിയാണ് വിജയ്യുടെ പാര്‍ട്ടി നിയമസഭയിലെ വലിയ ശക്തിയായി മാറിയത്. 234 അംഗ സഭയില്‍ ഭരണമുറപ്പിക്കാന്‍ 118 സീറ്റുകളാണു വേണ്ടത്. പത്തു സീറ്റുകളുടെ കുറവുള്ള വിജയ്ക്ക് നിലവില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ മാത്രമാണുള്ളത്.
മറ്റു കക്ഷികള്‍ ആരും തന്നെ വിജയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ കരുതലോടെയുള്ള നീക്കങ്ങളാണു നടത്തുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. ഇതിനിടെ രാഷ്ട്രീയ സഖ്യങ്ങളിലും വലിയ മാറ്റങ്ങളാണ് തമിഴ്നാട്ടില്‍ പ്രകടമാകുന്നത്. വിജയ്യെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ ഡിഎംകെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇരുപതു വര്‍ഷം നീണ്ട സൗഹൃദം കോണ്‍ഗ്രസ് അവസാനിപ്പിച്ചത് ശരിയായില്ലെന്ന് ഡിഎംകെ വിമര്‍ശിച്ചു. അതേസമയം ടിവികെയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെയും ഇടതുപക്ഷ പാര്‍ട്ടികളും മുസ്ലിം ലീഗും വ്യക്തമാക്കി.ഭൂരിപക്ഷം തെളിയിക്കാന്‍ വിവിധ രാഷ്ട്രീയ സമവാക്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വിജയ് ആസൂത്രണം ചെയ്തിരുന്ന സത്യപ്രതിജ്ഞാ ചടങ്ങുകളെ ബാധിച്ചേക്കാം. എന്നാല്‍ ഭൂരിപക്ഷം പരിശോധിക്കേണ്ടത് ലോക്ഭവനിലല്ല, മറിച്ച് നിയമസഭയിലാണെന്ന വാദവുമായി ചില നിയമവിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.
രണ്ട് സീറ്റുകളില്‍ മത്സരിച്ച് വിജയിച്ച വിജയ് 14 ദിവസത്തിനുള്ളില്‍ ഒരു സീറ്റ് ഒഴിയേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ അനിശ്ചിതാവസ്ഥയാണു നിലനില്‍ക്കുന്നത്.
