ജറുസലെം: ഭീകര സംഘടനയിലെ ഒരു നേതാക്കൾക്കായും താൻ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മുജ്തബ ഖമനയ്യെയും ഹിസ്ബുള്ള തലവൻ നയിം ഖാസിമിനെയും ഇസ്രയേൽ ലക്ഷ്യമിടുന്നുണ്ടോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനെതിരായ യുദ്ധം പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണെന്നും ഇസ്രയേൽ എന്നത്തേക്കാളും ശക്തമാണെന്നും നെതന്യാഹു പറഞ്ഞു. ക്രൂരമായ സ്വേച്ഛാധിപത്യ ഭരണകൂടത്തെ നീക്കം ചെയ്യാനുള്ള സാഹചര്യങ്ങൾ ഇറാൻ ജനയ്ക്കായി സൃഷ്ടിക്കുന്നതിനാണ് യുഎസും ഇസ്രയേലും പ്രവർത്തിക്കുന്നത്.
ഇറാനിൽ ഭരണമാറ്റം കൊണ്ടുവരാൻ ഇസ്രയേൽ ശ്രമിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, “നിങ്ങൾക്ക് ഒരാളെ വെള്ളത്തിലേക്കു നയിക്കാൻ കഴിയും, എന്നാൽ കുടിപ്പിക്കാൻ കഴിയില്ലെ”ന്നായിരുന്നു മറുപടി.
ഇറാനിൽ കരയുദ്ധത്തിനു സാധ്യതയില്ലെന്ന സൂചനയാണ് നെതന്യാഹു നൽകിയിരിക്കുന്നതെന്നാണു കരുതുന്നത്. ഇനി മുതൽ അതേ ഇറാനും അതേ പശ്ചിമേഷ്യയും അതേ ഇസ്രയേലുമായിരിക്കില്ലെന്ന് യുദ്ധം ഉറപ്പാക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
“അമേരിക്കയുമായി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലുള്ള സഖ്യം സൃഷ്ടിച്ചിട്ടുണ്ട്. ട്രംപും ഞാനും വ്യക്തിപരമായി വലിയ സുഹൃത്തുക്കളാണ്. മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ സംസാരിക്കുന്നു. ആശയങ്ങളും ഉപദേശങ്ങളും കൈമാറുന്നു. ഒരുമിച്ച് തീരുമാനങ്ങളെടുക്കുന്നു”-നെതന്യാഹു പറഞ്ഞു.
