രേവതി പരാമര്‍ശിച്ച പാതിരാത്രിയിലെ സംഭവം നടക്കുന്നത് 2003 ലെ വിവാദ നായകന്റെ സിനിമയില്‍? ആ രാത്രിയോടെ അഭിനയമോഹം അവസാനിപ്പിച്ച് പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചുപോയി, രേവതി പറയുന്ന സംഭവം സിനിമലോകത്ത് അന്നേ വലിയ വാര്‍ത്ത

സിനിമാ ഷൂട്ടിംഗിനിടെ 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമമുണ്ടായെന്ന ഡബ്ല്യുസിസി അംഗം രേവതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പീഡന വിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെയും കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം രേവതി പറഞ്ഞ സംഭവം 2003ല്‍ പുറത്തിറങ്ങിയ വിവാദ നായകന്റെ സിനിമയുടെ ചിത്രീകരണത്തിനിടെയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. കൊച്ചിയിലെ ചരിത്രം പേറുന്ന തെരുവിലായിരുന്നു ഷൂട്ടിംഗ്. അന്ന് അഭിനേതാക്കള്‍ താമസിച്ചിരുന്നത് കൊച്ചിയിലെ സിനിമക്കാരുടെ താവളമായിരുന്ന ഹോട്ടലിലാണ്. ഈ സംഭവം അന്ന് തന്നെ സിനിമലോകത്ത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു. രാത്രിയിലെ സംഭവത്തിനുശേഷം അഭിനയ മോഹവുമായി എത്തിയ പെണ്‍കുട്ടി പിറ്റേദിവസം തന്നെ നാട്ടിലേക്ക് വണ്ടികയറി.

അമ്മൂമ്മയ്‌ക്കൊപ്പം വന്ന പെണ്‍കുട്ടി പരാതി നല്കുകയോ പിന്നീട് സിനിമയിലേക്ക വരുകയോ ചെയ്യാതിരുന്നതിനാല്‍ സംഭവം പിന്നീട് വലിയ ചര്‍ച്ചയായില്ല. എന്നാല്‍ രേവതി പറയുന്നതുപോലെ എന്തോ കണ്ടു പേടിച്ചതായിരുന്നില്ല പെണ്‍കുട്ടിയെ ഭയപ്പെടുത്തിയിരുന്നത്. സിനിമയിലെ തന്നെ ചിലയാളുകള്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്യാന്‍ നടത്തിയ ശ്രമങ്ങളാണ് ഒടുവില്‍ രേവതിയുടെ മുറിയിലെത്തിയ സംഭവത്തിലേക്ക് നയിച്ചത്. സിനിമയില്‍ പ്രവൃത്തിക്കുന്ന പലര്‍ക്കും ഈ സംഭവം വ്യക്തമായി അറിയാമെങ്കിലും ആരും തുറന്നു പറയില്ലെന്നുമാത്രം.

വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന സംഭവമായതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനു ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നു സെന്‍ട്രല്‍ സിഐ എ.അനന്തലാല്‍ പറഞ്ഞു. ഡബ്ല്യുസിസി അംഗങ്ങള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെ 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം രേവതി വെളിപ്പെടുത്തിയത്. സെന്‍ട്രല്‍ പോാേലീസില്‍ ജിയാസ് ജമാല്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ രേവതി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

പെണ്‍കുട്ടി തന്റെയടുത്ത് രക്ഷിക്കണമെന്ന് പറഞ്ഞാണ് വന്നത്. ലൈംഗിക പീഡനം നടന്നുവെന്ന് പറഞ്ഞല്ല. അര്‍ധരാത്രി തുടര്‍ച്ചയായി മുറിയുടെ വാതിലില്‍ ആരോ മുട്ടിവിളിച്ചതിനെ തുടര്‍ന്ന് ഭയപ്പെട്ടാണ് പെണ്‍കുട്ടി തന്റെയടുക്കലേക്ക് വന്നത്. പെണ്‍കുട്ടിയും മുത്തശിയും താനും അന്ന് രാത്രി മുഴുവന്‍ ഭയന്ന് ഉറങ്ങാതിരുന്നുവെന്നും, സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ് ഇക്കാര്യം ഉന്നയിച്ചതെന്നും രേവതി പത്രക്കുറിപ്പില്‍ പറഞ്ഞു.

Related posts