ലങ്കയിലെ രാഷ്ട്രീയ അട്ടിമറി ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്നത് കനത്തഭീഷണി ! ചൈനയുടെ ഉറ്റതോഴനായ രാജപക്‌സെയുടെ നീക്കങ്ങളില്‍ കണ്ണും നട്ട് ഇന്ത്യ

ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മഹിന്ദ രാജപക്‌സെ അട്ടിമറിയിലൂടെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയതിനെ കനത്ത ആശങ്കയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. ഇന്ത്യാ അനുകൂലിയായ റനില്‍ വിക്രമസിംഹയുടെ പുറത്താകല്‍ ഇന്ത്യയ്ക്ക് വലിയ നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യ സന്ദര്‍ശനം നടത്തിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു വിക്രമസിംഹയുടെ അധികാരനഷ്ടമെന്നതും ശ്രദ്ധേയമായി.

മുമ്പ് ഒരു പതിറ്റാണ്ട് നീണ്ട രാജപക്‌സെയുടെ ഭരണത്തോടെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന ശക്തി പ്രാപിച്ചത്. ശ്രീലങ്കയിലെ വികസന പ്രവര്‍ത്തനങ്ങളിലേക്ക് ചൈനീസ് പണത്തിന്റെ കുത്തൊഴുക്കായതോടെ രാജപക്‌സെയുടെ മനം ചൈനയ്‌ക്കൊപ്പമായി. ഇന്ത്യ ശ്രീലങ്കയുമായി അടുക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം ചൈനയെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന രാജപക്‌സെയില്‍ തട്ടി തകര്‍ന്നു. ചൈനീസ് തണലില്‍ സ്വന്തം കുടുംബാംഗങ്ങളെയെല്ലാം രാജപക്‌സെ വിവിധ സ്ഥാനങ്ങളില്‍ തിരുകിക്കയറ്റി.

എന്നാല്‍ പത്തുവര്‍ഷം കൊണ്ട് രാജപക്‌സെയെ മനസ്സിലാക്കിയ ശ്രീലങ്കന്‍ ജനത 2015ലെ തിരഞ്ഞെടുപ്പില്‍ മനോഗതമനുസരിച്ച് വോട്ടു ചെയ്തതോടെ മൈത്രീപാല സിരിസേന-റനില്‍ വിക്രമസിംഹം സഖ്യം അധികാരത്തിലെത്തി.ന്യൂ ഡമോക്രാറ്റിക് ഫ്രണ്ടിന്റെ സിരിസേന പ്രസിഡന്റും യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ വിക്രമസിംഗെ പ്രധാനമന്ത്രിയുമായാണു ഭരണം തുടങ്ങിയത്. ഏച്ചുകൂട്ടിയാല്‍ മുഴച്ചിരിക്കുമെന്നതിന് ഉദാഹരണമായി ഈ ഭരണം. രാജപക്ഷെയ്‌ക്കെതിരെ ഒന്നിക്കുക എന്ന ഏകയിന പരിപാടിയില്‍ മാത്രം ഐക്യമുണ്ടായ സഖ്യത്തിന്റെ ഓരോ നീക്കത്തിലും അഭിപ്രായവ്യത്യാസം പുറത്തുവന്നുകൊണ്ടിരുന്നു.

രാജപക്‌സെയുടെ സ്വദേശമായ ഹമ്പന്‍തോട്ടയില്‍ വന്‍കിട തുറമുഖം ചൈന ആവിഷ്‌കരിച്ചു നടപ്പാക്കി. ഭൂമിശാസ്ത്രപരമായി ഏറെ സുപ്രധാന തുറമുഖമാണിത്. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സമുദ്രബന്ധത്തില്‍ നിര്‍ണായക നാഴികക്കല്ലായി ഈ തുറമുഖം. പടിഞ്ഞാറുനിന്നു കിഴക്കോട്ടും തിരിച്ചും യാത്രചെയ്യുന്ന ചരക്കുകപ്പലുകള്‍ക്ക് ഇതു മികച്ച ഇടത്താവളമായി. എന്നാല്‍ ഇത് ഇന്ത്യയെ എല്ലാ വിധത്തിലും പ്രതികൂലമായാണ് കേരളത്തിന്റെ അഭിമാന തുറമുഖമായ കൊച്ചിയുടെ പ്രാധാന്യം ഇല്ലാതാക്കിയതും ഹമ്പന്‍തോട്ടയാണ്. വടക്കു പടിഞ്ഞാറു പാക്കിസ്ഥാനുള്ളതുപോലെ തെക്കു കിഴക്കന്‍ ഭാഗത്തു ശ്രീലങ്കയെ ഉപയോഗിക്കുകയായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ലക്ഷ്യം.പ്രധാനമന്ത്രി പദത്തിലാണെങ്കിലും രാജപക്ഷെ തിരിച്ചെത്തുന്നത് ഇന്ത്യക്കു വലിയ തിരിച്ചടിയാകുമെന്നു തീര്‍ച്ചയാണ്.

Related posts