അസാധ്യം എന്നൊരു വാക്ക് എന്റെ നിഗണ്ടുവില്ല, ഭയം എന്ന വാക്കിന് എന്റെ ജീവിതത്തില്‍ സ്ഥാനവുമില്ല ! പെണ്‍കുട്ടികളുടെ പിറവിയെ വെറുക്കുന്നവര്‍ കാണണം ഈ കാഴ്ച; 19-ാം വയസ്സില്‍ അച്ഛന് കരള്‍ പകുത്തു നല്‍കിയ ധീരയായ മകളുടെ കഥ അറിയാം…

പെണ്‍കുഞ്ഞുങ്ങള്‍ ശാപമാണെന്നു ചിന്തിക്കുന്ന ആളുകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നതാണ് വേദനിപ്പിക്കുന്ന ഒരു യാഥാര്‍ഥ്യം. എന്നാല്‍ മാതാപിതാക്കള്‍ക്ക് അഭിമാനമാകുന്ന നിരവധി പെണ്‍മക്കളുണ്ട്. അത്തരമൊരു മകളുടെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്… ജീവിതത്തിനും മരണത്തിനും ഇടയില്‍ പിതാവ് നില്‍ക്കുമ്പോള്‍ തന്റെ സുന്ദരമായ ശരീരത്ത് ശസ്ത്രക്രിയ സമ്മാനിക്കുന്ന വികൃതമായ മുറിപ്പാടുകളും വേദനയും അവള്‍ക്ക് നിസ്സാരമായിരുന്നു.

19 വയസ്സു മാത്രം പ്രായമുള്ള അവള്‍ തന്റെ കരളിന്റെ 65 ശതമാനം അച്ഛനു പകുത്തു നല്‍കി അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നതോടെയാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. ആ മകളുടെ പേര് രാഖി ദത്ത. പെണ്‍കുഞ്ഞുങ്ങള്‍ ശാപമാണെന്നും ഭാരമാണെന്നും ചിന്തിച്ചിരുന്ന ആളുകളില്‍ പലരും ഒരു നിമിഷത്തേക്കെങ്കിലും പ്രാര്‍ഥിച്ചിട്ടുണ്ടാവും ഇതുപൊലൊരു പൊന്‍മകള്‍ തങ്ങള്‍ക്ക് പിറന്നിരുന്നെങ്കിലെന്ന് പറഞ്ഞുകൊണ്ടാണ് പലരും ധീരയായ ഈ പെണ്‍കുട്ടിയുടെ കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

രണ്ട് പെണ്‍മക്കളാണ് രാഖിയുടെ അച്ഛന്. അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ഇരുവരും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. രോഗം നിര്‍ണയിക്കാനും ഫലപ്രദമായ രീതിയില്‍ ചികില്‍സ നല്‍കാനും കൊല്‍ക്കത്തയിലെ പ്രമുഖ ഡോക്ടര്‍മാര്‍ക്ക് പോലും കഴിയാതെ വന്നതോടെയാണ് അച്ഛനെയും കൊണ്ട് ഇരുവരും ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോ എന്‍ഡ്രോളജിയില്‍ എത്തിയത്. അച്ഛന്റെ അവസ്ഥയെക്കുറിച്ചും കരള്‍മാറ്റ ശസ്ത്രക്രിയയെക്കുറിച്ചും ഒക്കെ അവിടുത്തെ ഡോക്ടര്‍മാര്‍ പെണ്‍മക്കളോട് വിശദീകരിച്ചു. എത്ര തേടിയിട്ടും അച്ഛന് അനുയോജ്യമായ ഒരു കരള്‍ ദാതാവിനെ കണ്ടെത്താന്‍ അവര്‍ക്കായില്ല.

സമയം മുന്നോട്ടു പോകുന്തോറും അച്ഛന് ജീവനു തന്നെ ആപത്തു സംഭവിച്ചേക്കാം എന്ന തിരിച്ചറിവിലാണ് കൗമാരക്കാരിയായ ആ പെണ്‍കുട്ടി മറ്റു പലര്‍ക്കും കഠിനമെന്നു തോന്നാവുന്ന ഒരു തീരുമാനമെടുത്തത്. തന്റെ കരളിന്റെ 65 ശതമാനം അച്ഛന് നല്‍കാന്‍ തയാറാണെന്ന് അവള്‍ ഡോക്ടര്‍മാരെ അറിയിച്ചു. കൗമാരം കടന്നിട്ടില്ലാത്ത ഒരു പെണ്‍കുട്ടി ശസ്ത്രക്രിയ തന്റെ ശരീരത്തിലുണ്ടാക്കിയേക്കാവുന്ന വികൃതമായ വടുക്കളെപ്പറ്റിയോ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടാവുന്ന കഠിന വേദനകളെക്കുറിച്ചോ സങ്കടപ്പെടാതെ ധീരമായ തീരുമാനമെടുത്തു. അവളുടെ തീരുമാനത്തെ ഡോക്ടര്‍മാര്‍ അഭിനന്ദിച്ചു.

അവളുടെ കഥയറിഞ്ഞ ലോകം നിറഞ്ഞ കണ്ണുകളോടെ കൂപ്പിയ കൈകളോടെ ഇത് ഞങ്ങളുടെ ഹീറോ എന്നു പറഞ്ഞുകൊണ്ട് അവളുടെയും അച്ഛന്റെയും ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. അസാധ്യം എന്നൊരു വാക്ക് തന്റെ നിഘണ്ടുവില്ലെന്നും ഭയം എന്ന വാക്കിന് ജീവിതത്തില്‍ സ്ഥാനമില്ലെന്നുമാണ് അവള്‍ ജീവിതംകൊണ്ട് തെളിയിച്ചത്. പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തെ വെറുക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഇവള്‍. ഇവളുടെ ചിത്രം വൈറലാകുന്നതും ഇതേ വാചകങ്ങളിലൂടെ തന്നെയാണ്.

Related posts