മല്ലപ്പള്ളി: പട്ടാപ്പകല്‍ വയോധികയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ ലോട്ടറിവില്പനക്കാരനായ തമിഴ്നാട് സ്വദേശി മണിക്കൂറിനുള്ളില്‍ പെരുമ്പെട്ടി പോലീസിന്റെ പിടിയിലായി.തെങ്കാശി പെരുംപത്തൂര്‍ സ്വദേശിയായ സെന്തില്‍കുമാര്‍ (47) ആണ് പിടിയിലായത്.
കഴിഞ്ഞദിവസം രാവിലെ വീടിനു സമീപം റോഡില്‍ നിന്നിരുന്ന വയോധികയോട് ലോട്ടറി വേണമോയെന്ന് ചോദിച്ചെത്തിയ ഇയാള്‍ മാല പൊട്ടിച്ചെടുത്ത് മുച്ചക്ര സ്കൂട്ടറില്‍ കടന്നു കളയുകയായിരുന്നു. എഴുമറ്റൂര്‍ വട്ടരി എന്ന സ്ഥലത്ത് താമസിക്കുന്ന 85 വയസുകാരിയായ സരോജിനിയുടെ കഴുത്തില്‍ കിടന്ന ഒന്നരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പിടിച്ചുപറിച്ചത്.
സംഭവം അറിഞ്ഞ പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ സനില്‍കുമാര്‍, ഉടന്‍ തന്നെ സബ്ഇന്‍സ്പെക്ടര്‍മാരായ എസ്.എസ്. ഷിജു, ഉണ്ണിക്കൃഷ്ണന്, സിപി.ഒ മാരായ അലക്സ്,അഭിജിത്ത്,സന്തോഷ് എന്നിവരുമൊത്ത് നടത്തിയ അന്വേഷണത്തിനിടയില്‍ സെന്തില്‍ കുമാറിനെ വെള്ളയില്‍ നിന്ന് മുച്ചക്രസ്കൂട്ടറും മാലയുമുള്പ്പടെ പിടികൂടുകയായിരുന്നു. എഴുമറ്റൂര്‍.ചാലാപ്പള്ളി,വെള്ളയില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരമായി ലോട്ടറിക്കച്ചവടം നടത്തുന്നയാളാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
