തൊടുപുഴ: അധികൃതരുടെ അനാസ്ഥയില്‍ യുവാവിന്റെ ജീവന് പൊലിഞ്ഞ സംഭവത്തില്‍ ഉയര്‍ന്നത് ശക്തമായ ജനരോഷം. വര്‍ഷങ്ങളായി പാതയോരത്ത് അപകടാവസ്ഥയിലുള്ള കുഴി മൂടാത്തതില്‍ ഉദ്യോഗസ്ഥര്ക്കെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. തിങ്കളാഴ്ച രാത്രി തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടില്‍ മുതലക്കോടം മാവിൻചുവടിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് മുതലക്കോടം കുന്നേല്‍ ജയ്സ് ബെന്നിയാണ് മരിച്ചത്.
രാത്രി വീട്ടിലേക്കു പോകുന്പോഴാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബെന്നിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിനും നഗരസഭയ്ക്കും വീഴ്ചയുണ്ടായെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന പാതയോടു ചേര്‍ന്നുള്ള കുഴിയാണ് ഇത്തരത്തില്‍ അപകടാവസ്ഥയില്‍ കിടന്നിരുന്നതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇവിടെയുണ്ടായിരുന്ന കലുങ്കില്‍ പതിനഞ്ചു വര്‍ഷം മുമ്പ് ബസിടിച്ചതിനെത്തുടര്ന്നാണ് അപകടക്കുഴി രൂപപ്പെട്ടതെന്നു പ്രദേശവാസികള്‍ പറഞ്ഞു.
കാലക്രമേണ കലുങ്ക് അടഞ്ഞുപോകുന്ന സ്ഥിതിയായി. ഇതിനിടെ ജലവിതരണപൈപ്പുകള്കൂടി ഓടയിലൂടെ സ്ഥാപിച്ചതു മൂലം വെള്ളം പുറത്തേക്ക് ഒഴുകാതെ റോഡിലൂടെ ഒഴുകുകയായിരുന്നു. മഴക്കാലത്ത് കനത്ത വെള്ളക്കെട്ടാണ് ഇവിടെയുണ്ടാകുന്നത്.
അടിക്കടി ഇവിടെ അപകടങ്ങള്‍ ഉണ്ടായതോടെ ഓട സ്ലാബിട്ടു മൂടുകയും കുഴി നികത്തുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. നഗരസഭാ കൗണ്‍സിലര്‍മാരും ഇക്കാര്യം പൊതുമരാമത്ത് അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ നടപടി വൈകിയതാണ് ഇത്തരമൊരു അപകടത്തിനു വഴിതെളിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു.
