മേലുകാവ്: മലയാളമെന്ന വാക്ക് ലോകത്തിന് സമ്മാനിച്ചത് മിഷണറിമാരാണെന്നും കോട്ടയം, രാമപുരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് രൂപപ്പെട്ട ക്രൈസ്തവ പാരമ്പര്യം ഭാഷയെ സമ്പന്നമാക്കിയെന്നും എഴുത്തുകാരനും ജനിതക ശാസ്ത്രജ്ഞനും അമേരിക്കയിലെ ട്രിറ്റന്‍ കോളജിലെ പ്രഫസറുമായ ഡോ. എതിരന്‍ കതിരവന്‍. മേലുകാവ് ഹെൻറി ബേക്കര്‍ കോളജില്‍ നടന്ന റവ. ഹെൻറി ബേക്കര്‍ സ്മാരക പ്രഭാഷണത്തില്‍ മലയാളം എന്ന ഭാഷയും മിഷണറിമാരും എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിന്റെ വരവിന് മുമ്പ് മലയാണ്മ, മലയാഴം തുടങ്ങിയവയാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. മലയാളമെന്ന പേര് നല്‍കിയത് സിഎംഎസ് മിഷണറിമാരായിരുന്നു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടും ഹെൻറി ബേക്കര്‍ സീനിയറുമാണ് ഇതിനു നേതൃത്വം നല്കിയവരില് പ്രധാനികളെന്നും അദ്ദേഹം പറഞ്ഞു.
ആദ്യകാലത്ത് പദ്യരചനകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഗദ്യമെന്ന രചനാരീതിയിലേക്ക് മാറി. ഇതു സമ്മാനിച്ചതും മിഷണറിമാരുടെ നേതൃത്വത്തിലായിരുന്നു. ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥവും ജ്ഞാനനിക്ഷേപമെന്ന മാസികയും അക്ഷരത്തിന്റെയും ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്ക്ക് നിദാനമായി.
മലയാളഭാഷയുടെ വികാസത്തില്‍ പാതിരി മലയാളവും സിഎംഎസ് മിഷണറിമാരും ഹെൻറി ബേക്കര്‍ കുടുംബവും ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും എതിരന്‍ കതിരവന്‍ വ്യക്തമാക്കി.കോളജ് മാനേജര്‍ ബിഷപ് വി.എസ്. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. കെ.ജി. ഡാനിയല്‍, കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി.എസ്. ഗിരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിരമിക്കുന്ന അധ്യാപകരായ ഡോ. ബീന പോള്‍, ഡോണ സെബാസ്റ്റ്യന്‍ എന്നിവരെയും ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.പി. നാസറിനെയും യാത്രയയപ്പ് സമ്മേളനത്തില്‍ ആദരിച്ചു.റവ. പി. വി. ജോസഫ്, കോളജ് ബര്‍സാര്‍ റവ. സൈമണ്‍ പി. ജോര്‍ജ്, പി.സി. മാത്യുക്കുട്ടി, സിബി പ്ലാത്തോട്ടം, ജോമോന് ജോസഫ്, ആശിഷ് രവികുമാര്‍, ഡോ. വി.ജെ. ഡിഷ, ഡോ. അന്‍സാ ആന്‍ഡ്രൂസ്, ഡോ. നിഷ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

