അരുണ്‍ ദുഷ്ടനാണ്, അയാള്‍ക്ക് പരമാവധി ശിക്ഷ കിട്ടണം! ഇനിയെങ്കിലും ഇളയ കുട്ടിയോടൊപ്പം സ്വസ്ഥമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്; തൊടുപുഴയിലെ കുട്ടിയുടെ അമ്മ പറയുന്നത്

തന്റെ സുഹൃത്തായിരുന്ന അരുണിനെ പൂര്‍ണമായി വിശ്വസിച്ചിരുന്നെന്നും കുഞ്ഞുങ്ങള്‍ക്ക് അയാള്‍ തണലാകുമെന്നും കരുതിയിരുന്നതായി തൊടുപുഴയില്‍ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ്. ആശുപത്രി അധികൃതര്‍ കുടുംബശ്രീ വഴി ഏര്‍പ്പാടാക്കിയ രണ്ടു വനിതാ കൗണ്‍സിലര്‍മാരാണ് യുവതിയെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. എന്നാല്‍ അരുണ്‍ ക്രൂരത കാണിച്ചെന്നും അയാള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും യുവതി വനിതാ കൗണ്‍സിലര്‍മാരോട് പറഞ്ഞു.

തന്റെ വിശ്വാസം തകര്‍ക്കുന്ന തരത്തില്‍ അരുണ്‍ പെരുമാറിയിരുന്നു. ഇത്ര നാളും അയാളെ പേടിച്ചായിരുന്നു ജീവിച്ചിരുന്നതെന്നും യുവതി പറയുന്നു. മാത്രമല്ല ഇനി ഇളയകുട്ടിയുമായി സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്നും അയാളുമായി ജീവിക്കാന്‍ താത്പര്യമില്ല എന്നും യുവതി പറഞ്ഞു. മരണമടഞ്ഞ ഭര്‍ത്താവിന്റെ വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ അരുണാണ് സഹായത്തിന് ഉണ്ടായിരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോള്‍ ആറു ലക്ഷം രൂപ തന്റെ അക്കൗണ്ടിലിട്ടത് അരുണിനോടുള്ള ബാധ്യതയ്ക്കു കാരണമായെന്നും അവര്‍ പറഞ്ഞു.

ഇപ്പോള്‍ യുവതിക്ക് കോലഞ്ചേരിയിലെ ആശുപത്രിയിലാണ് കൗണ്‍സിലിങ് നല്‍കുന്നത്. കഴിഞ്ഞ 28 ന് പുലര്‍ച്ചെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നു ഡോക്ടമാര്‍ ആവശ്യപ്പെട്ടെങ്കിലും അതിനു സമ്മതം നല്‍കാതെ വഴക്കിടുകയാണ് അരുണ്‍ ആനന്ദും കുട്ടിയുടെ അമ്മയും ചെയ്തത്.

പിന്നീട് ആംബുലന്‍സില്‍ കയറാന്‍ ആവശ്യപ്പെട്ടിട്ടും അരുണ്‍ തയാറായില്ല. ഇത്തരത്തില്‍ വിലയേറിയ ഒന്നര മണിക്കൂറോളം ഇരുവരും ചേര്‍ന്നു നഷ്ടമാക്കി. ഒരു മണിക്കൂറെങ്കിലും നേരത്തേ എത്തിച്ചിരുന്നെങ്കില്‍ കുട്ടിയെ രക്ഷപ്പെടുത്താനുള്ള സാധ്യത ഏറെയായിരുന്നെന്നു ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന്റെയും തുടര്‍ന്നുണ്ടായ സംഭവങ്ങളുടെയും ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആശുപത്രിയിലേക്ക് എത്തുമ്പോള്‍ അരുണ്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. പരുക്കേറ്റ കുട്ടിയുമായി അമ്മ കാറിന്റ പിന്‍സീറ്റിലായിരുന്നു.

വാഹനം എത്തിയയുടന്‍ ജീവനക്കാരും യുവതിയും ചേര്‍ന്ന് കുട്ടിയെ സ്‌ട്രെച്ചറില്‍ അകത്തേക്കു കൊണ്ടുപോകുന്നതു കാണാം. ഈ സമയം കാറില്‍ നിന്നിറങ്ങിയ അരുണ്‍ മദ്യലഹരിയിലായിരുന്നു. കാല്‍ നിലത്തുറയ്ക്കാത്തവിധം ആടിയാണു നടന്നത്. ഷര്‍ട്ടിന്റെ ബട്ടണുകള്‍ തുറന്നിട്ടിരുന്നു.

അതേസമയം, അമ്മയും മൂന്നു വയസുള്ള ഇളയ കുട്ടിയും മാത്രമാണു സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍. കാമുകന്‍ അരുണ്‍ ആനന്ദിനു പരമാവധി ശിക്ഷ ലഭിക്കാന്‍ കുട്ടിയുടെ അമ്മയുടെ മൊഴി ഉപകരിക്കുമെന്നാണു നിയമോപദേശം. ഈ സാഹചര്യത്തിലാണ് അവരെ സാക്ഷിയാക്കാനുള്ള നീക്കം നടക്കുന്നത്. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ അമ്മയ്ക്കു പങ്കുണ്ടെന്നു വ്യക്തമായാല്‍ അവരെയും കേസില്‍ പ്രതിചേര്‍ക്കുമെന്നും പോലീസ് പറയുന്നു.

Related posts