സഹായിക്കാന്‍ പറ്റിയില്ല, തൊടുപുഴ വാസന്തിയോട് മാപ്പു ചോദിച്ച് കുഞ്ചാക്കോ ബോബന്‍

അന്തരിച്ച ചലച്ചിത്ര നടി തൊടുപുഴ വാസന്തിയ്ക്ക് ആദരാഞ്ജലികളുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. വേണ്ട സമയത്ത് സഹായിക്കാന്‍ കഴിയാതെ പോയതിന് മാപ്പപേക്ഷിച്ച് കൊണ്ടാണ് ചാക്കോച്ചന്‍ വാസന്തിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. തൊടുപുഴ വാസന്തി ചേച്ചി… അഭിനയ ജീവിതത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കലാകാരിക്ക്, അവര്‍ക്കാവശ്യമുള്ള സമയത്ത് സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പപേക്ഷിച്ച് കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു – ചാക്കോച്ചന്‍ കുറിച്ചു.

വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെത്തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 450ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച വാസന്തി 1979ല്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത നവോദയയുടെ ”ചെന്നായ് വളര്‍ത്തിയ ആട്ടിന്‍കുട്ടി’യിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. നവോദയയുടെ തിരക്കഥാകൃത്തായിരുന്ന ശാരംഗപാണിയുടെ ബാലെ ട്രൂപ്പായ മലയാള കലാഭവനില്‍ ഡാന്‍സ് അവതരിപ്പിക്കുന്നതിന് ആലപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു സിനിമയില്‍ അവസരം ലഭിച്ചത്. ഹിറ്റ് ചിത്രങ്ങളായിരുന്ന കടത്തനാട്ട് മാക്കം, കണ്ണപ്പനുണ്ണി, ആലോലം, യവനിക, അടിയൊഴുക്കുകള്‍, ടി.പി. ബാലഗോപാലന്‍ എം.എ, ഒരു വടക്കന്‍ വീരഗാഥ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ വാസന്തി ശ്രദ്ധേയമായ വേഷമിട്ടു.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബന്‍ നായകനായ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലും അഭിനയിച്ചു. 2007ല്‍ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചു. 20ഓളം സീരിയലുകളിലും വാസന്തി സാന്നിധ്യമറിയിച്ചു. പ്രമേഹം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അവരുടെ വലതുകാല്‍ മുറിച്ചുമാറ്റിയിരുന്നു. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതോടെ ജീവിതം ബുദ്ധിമുട്ടിലായ വാസന്തിയുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ് വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉള്‍പ്പടെയുള്ള സംഘടനകള്‍ സഹായ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു.

Related posts