ന്യൂഡൽഹി: ആ ഭീകരന്റെ ആവശ്യംകേട്ട് കോടതിയിലുണ്ടായിരുന്നവർ മുഖംപൊത്തി ചിരിച്ചു. തിഹാർ ജയിലിലെ ഭക്ഷണം തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്നും സ്വന്തമായി പാചകം ചെയ്തു കഴിക്കാനുള്ള അനുമതി നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കൂടാതെ, തനിക്ക് ആവശ്യമായിവരുന്ന അടുക്കള സാധനങ്ങളുടെ നീണ്ട ലിസ്റ്റും അയാൾ കോടതിയിൽ സമർപ്പിച്ചു.
തീവ്രവാദക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത് ഡൽഹി തിഹാർ ജയിലിൽ അടച്ച അമേരിക്കൻ പൗരനും വിദേശ കൂലിപ്പടയാളിയുമായ മാത്യു ആരോൺ വാൻഡൈക് ആണ് ജയിൽ ഭക്ഷണത്തിനെതിരേ കോടതിയെ സമീപിച്ചത്. ജയിലിൽ നൽകുന്ന എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കുന്നില്ലെന്നും, അതിനാൽ സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കണമെന്നുമാണ് ഇയാൾ ഡൽഹി പട്യാല ഹൗസ് കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്. ജയിൽ ഭക്ഷണം കാരണം കഴിഞ്ഞ അന്പതു ദിവസത്തിലേറെയായി താൻ നിരാഹാരത്തിലാണെന്നും ഭീകരൻ അവകാശപ്പെടുന്നു.
ഇന്ത്യൻ ജയിലുകളിൽ നൽകുന്ന സാധാരണ ഭക്ഷണം കഴിച്ച് ശീലമില്ലാത്തതിനാൽ കഴിഞ്ഞ മേയ് ആറു മുതൽ താൻ കടുത്ത നിരാഹാര സമരം നടത്തുകയാണെന്ന് മാത്യു വാൻഡൈക്കിന്റെ ഹർജിയിൽ പറയുന്നു. പോഷകാഹാരക്കുറവുകൊണ്ട് തന്റെ ശരീരഭാരം 14 കിലോയോളം കുറഞ്ഞുവെന്നും അമേരിക്കൻ ഭീകരൻ പറഞ്ഞു.
പ്രതിയുടെ ആരോഗ്യനില വഷളാകാതിരിക്കാൻ സ്വന്തം ചിലവിൽ ജയിലിനുള്ളിൽ ഇൻഡക്ഷൻ കുക്കർ, പാത്രങ്ങൾ, പച്ചക്കറി അരിയുന്നതിനുള്ള ചോപ്പർ എന്നിവ ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. കൂടാതെ പോത്തിറച്ചി, ചിക്കൻ, ചെമ്മീൻ, പാസ്ത, നൂഡിൽസ്, ഒലീവ് ഓയിൽ, സോയ മിൽക്ക്, കുപ്പിവെള്ളം എന്നിവ സ്വന്തം നിലയ്ക്കു വാങ്ങാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള മുഴുവൻ ചിലവും തന്റെ കുടുംബം വഹിച്ചുകൊള്ളാമെന്നും ഭീകരൻ ഹർജിയിൽ വ്യക്തമാക്കുന്നു. ഈ അപേക്ഷയിൽ കോടതി തിഹാർ ജയിൽ അധികൃതരുടെ മറുപടി തേടിയിട്ടുണ്ട്. കേസ് ജൂലൈ 21-ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഇന്ത്യയിൽ നിരോധിച്ച വിഘടനവാദി ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ എത്തിക്കുകയും ഡ്രോൺ യുദ്ധമുറകളിൽ പരിശീലനം നൽകുകയും ചെയ്തു എന്ന ഗുരുതരമായ കുറ്റമാണ് മാത്യു വാൻഡൈക്കിനെതിരേ ചുമത്തിയിട്ടുള്ളത്. മാർച്ച് 13-ന് കൊൽക്കത്ത വിമാനത്താവളത്തിൽ വച്ചാണ് ഇയാളെയും സംഘത്തിൽപ്പെട്ട ആറ് യുക്രൈൻ പൗരന്മാരെയും എൻഐഎ പിടികൂടിയത്. പ്രതികൾ ഇന്ത്യക്കെതിരേ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതായും വൻ ആയുധശേഖരം സൂക്ഷിക്കുന്ന ഭീകരസംഘങ്ങളുമായി ഇവർക്കു നേരിട്ടു ബന്ധമുണ്ടെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
യുക്രൈൻ സ്വദേശികളായ 14 പേരടങ്ങുന്ന സംഘം വിനോദസഞ്ചാര വിസയിലാണ് ഇന്ത്യയിലെത്തിയത്. പിന്നീട് ഇവർ അസം, മിസോറാം വഴി മ്യാൻമറിലേക്കു കടക്കുകയും അവിടെയുള്ള സായുധ സംഘടനകൾക്ക് ഡ്രോൺ സാങ്കേതികവിദ്യ കൈമാറാൻ ഇടനിലക്കാരായി പ്രവർത്തിക്കുകയും ചെയ്തുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. നിലവിൽ മാത്യു ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
