സാസ്‌കാരിക കേരളം ! മലപ്പുറത്ത് നടുറോഡില്‍ ട്രാന്‍സ്‌ജെന്‍ഡറിന്റെ വസ്ത്രം കീറിയെറിഞ്ഞു; ട്രാന്‍സ്‌ജെന്‍ഡറിനെതിരായ ആക്രമണം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്…

മലപ്പുറം: കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരായ ആക്രമണം വ്യാപകമാവുന്നു. മലപ്പുറം കോട്ടയ്ക്കലില്‍ രാത്രി എട്ടു മണിയോടെ ഭക്ഷണം കഴിക്കാനായി കോട്ടയ്ക്കല്‍ ടൗണില്‍ എത്തിയ ലയ എന്ന ട്രാന്‍സ്‌ജെന്‍ഡറിനെ ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ലയയെ തടഞ്ഞു നിര്‍ത്തിയ ഇവര്‍ ലയയുടെ വസ്ത്രങ്ങളും വലിച്ചു കീറി. തന്നെ ആക്രമിച്ചവരില്‍ ഒരാള്‍ തന്റെ അയല്‍വാസി ഷിഹാബുദ്ദീന്‍ ആണെന്ന് ലയ പറഞ്ഞു. ഷിഹാബുദ്ദീന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നോട് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതിന് വഴങ്ങാത്തതിന്റെ വൈരാഗ്യം അയാള്‍ക്ക് ഉണ്ടായിരുന്നുവെന്നുമാണ് ലയ പറയുന്നത്.

നഗരമധ്യത്തില്‍ വച്ച് തന്നെ തടഞ്ഞു നിര്‍ത്തി വസ്ത്രധാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറാണ് എന്ന് മറുപടി നല്‍കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ‘നീയൊരു ട്രാന്‍സ് അല്ല. വെറും വേഷം കെട്ടലാണ്. അങ്ങനെയെങ്കില്‍ നിനക്ക് ലിംഗം ഉണ്ടോ എന്ന് നോക്കട്ടേ’ എന്നു പറഞ്ഞാണ് ആളുകളുടെ മുന്നില്‍ വച്ച് തന്റെ വസ്ത്രം വലിച്ചു കീറിയത്. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ലയ കോട്ടയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.പോലീസ് സ്‌റ്റേഷനില്‍ നിന്നും തനിക്ക് മാന്യമായ പ്രതികരണമാണ് ലഭിച്ചതെന്നും പോലീസുകാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവെന്നും അവര്‍ പറയുന്നു. ഇന്ന് രാവിലെയായപ്പോഴേക്കും ശരീരമാസകലം നല്ല വേദന ആരംഭിച്ചിട്ടുണ്ട്. ചവിട്ട് കൊണ്ടതിനാല്‍ കാലുകളിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും നീരും കയ്യില്‍ മുറിപ്പാടും കഴുത്തില്‍ ഞെക്കിപ്പിടിച്ചതിന്റെ വിരല്‍പ്പാടുമുണ്ട്.

കീറിയ വസ്ത്രത്തിന് പകരം പോലീസുകാര്‍ തന്ന സാരി ഉടുത്താണ് താന്‍ പുറത്തിറങ്ങിയതെന്നും ഇവര്‍ പറയുന്നു. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതറിഞ്ഞ് ഷിഹാബുദ്ദീന്‍ തന്നെ വിളിച്ചുവെന്നും പരാതിയുമായി മുന്നോട്ട് പോയാല്‍ തന്നെയും തന്റെ സുഹൃത്തായ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡറിനെയും ഈ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ലയ പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്കെതിരേ പരാതിയുമായി മുമ്പോട്ടു പോകാനാണ് പലരും തന്നോട് പറയുന്നതെന്നും ലയ വ്യക്തമാക്കി. സംഭവത്തില്‍ ഇതേവരെ കേസെടുത്തിട്ടില്ലെന്നാണ് സൂചന. ആശുപത്രി രേഖകളും ലയയുടെ മൊഴിയും വച്ച് മാത്രമേ കേസെടുക്കൂ. പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറിയെന്നത് കേസെടുക്കേണ്ട ഒരു കുറ്റകൃത്യമല്ലെന്നാണ് ഇവരുടെ കണ്ടെത്തല്‍.

അച്ഛനും അമ്മയും മരിച്ച ലയ സഹോദരനും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്. ഒരു കടയില്‍ ജോലി ചെയ്തിരുന്നെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ ആയതോടെ അത് നഷ്ടമായി. ഇതേകാരണത്താല്‍ മറ്റ് ജോലികളൊന്നും ലഭിച്ചതുമില്ല. ആണും പെണ്ണും കെട്ടവന്‍ കൂടെ താമസിക്കേണ്ട എന്ന് പറഞ്ഞ് സഹോദരനും ഭാര്യയും വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പോകാന്‍ വേറെ ഇടമില്ലാത്തതിനാല്‍ അവിടെ തന്നെയാണ് കഴിച്ചു കൂട്ടുന്നത്. എന്നാല്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊടുക്കരുതെന്നാണ് ചേട്ടന്‍ പറഞ്ഞിരിക്കുന്നത്. അതിനാലാണ് താന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നതെന്നും ലയ വ്യക്തമാക്കി.

 

Related posts