കൊട്ടിയം: അനധികൃതമായി ഇന്ത്യയിലെത്തുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വിചാരണ നേരിടുന്ന വിദേശികളെയും പാർപ്പിക്കുന്ന കൊട്ടിയത്തെ ട്രാൻസിറ്റ് ഹോമിന് ശ്വാസം മുട്ടുന്നു.അഞ്ചു മുറികളുള്ള ഇരുനില കെട്ടിടത്തിലാണ് ട്രാൻസിറ്റ് ഹോം പ്രവർത്തിക്കുന്നത്. പരമാവധി 20 പേർക്കു വരെ താമസിക്കാൻ സൗകര്യമുള്ള ഈ വാടക കെട്ടിടത്തിൽ ഇപ്പോൾ 41 വിദേശികളാണ് ഞെങ്ങി ഞെരുങ്ങി കഴിയുന്നത്. 12 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. പലരും ഇന്ത്യയിലെത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ശിക്ഷിക്കപ്പെട്ട ശേഷം തിരികെ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവരാണ്. വിചാരണ തടവുകാരായ വിദേശികളുമുണ്ട്.
വിദേശികളായ 41 പേരിൽ 17 പേർ ബംഗ്ലാദേശികളാണ്. 9 പേർ നൈജീരിയക്കാരും 2 പേർ എൽസാൽവദോ ക്കാരുമാണ്. ഇവർ മയക്കുമരുന്ന് കടത്തു കേസിൽ പിടിയിലായവരാണ്. 41 പേർ താമസിക്കുന്ന ഈ കെട്ടിടത്തിൽ മതിയായ പോലീസ് സെക്യൂരിറ്റിയും ഇല്ല. ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ട് എസ്സിപിഒമാരും നാലു സി പി ഒ മാരുമാണ്.
ഇവർ രണ്ടു ഷിഫ്റ്റായാണ് ഡ്യൂട്ടി ചെയ്യുന്നത്. അടുത്ത കാലത്ത് ട്രാൻസിസ്റ്റ് ഹോമിൽ സംഘർഷമുണ്ടായി. മൂന്നു നൈജീരിയക്കാരെയും ഒരു ഘാനക്കാരനെയും ഇതുമായി ബന്ധപ്പെട്ട് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജീവനക്കാരുമായിട്ടാണ് ഇവർ ഏറ്റുമുട്ടിയത്. അടുത്തിടെ ഒരു വിദേശി ഇവിടെനിന്നു മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഒന്നര കിലോമീറ്റർ അകലെ നിന്നുമാണ് അയാളെ പിടികൂടിയത്.
2022 – നവമ്പർ 21-നാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം കൊട്ടിയത്തെ വാടക കെട്ടിടത്തിൽ ട്രാൻസിറ്റ് ഹോം ആരംഭിച്ചത്. സാമുഹിക ക്ഷേമ വകുപ്പിനാണ് ഇതിന്റെ ചുമതല. പുരുഷന്മാരെയാണ് ഇവിടെ പാർപ്പിക്കുന്നത്. സ്തീകളെ പത്തനാപുരത്തെ ഗാന്ധിഭവന്റെ കെട്ടിടത്തിലാണ് താമസിപ്പിക്കുന്നത്. അനധികൃതമായി ഇന്ത്യയിലെത്തിയവർ, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചശേഷം നാട്ടിലേയ് ക്ക് പോകാനുള്ളവർ. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വിചാരണ തടവുകാരായവർ തുടങ്ങിയവരാണ് ഇവിടത്തെ അന്തേവാസികൾ. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരിൽ പലരും ക്രിമിനലുകളോ ക്രിമിനൽ സ്വഭാവമുള്ളവരോ ആണ്.
കഴിഞ്ഞ നാല് വർഷത്തിനിടെ ഇവിടെ പാർപ്പിച്ചിരുന്ന 31വിദേശ പൗരന്മാരെ പലഘട്ടങ്ങളിലായിഅവരുടെ നാടുകളിലേയ്ക്ക് തിരിച്ചയച്ചിട്ടുണ്ട്. കെട്ടിടത്തിൽ സ്ഥല സൗകര്യക്കുറവും മതിയായ പോലീസ് സുരക്ഷയില്ലാത്തതും വലിയ പ്രശ്ന മാണ്. കൊല്ലം ജില്ലാ ജയിൽ വളപ്പിൽ പുരുഷന്മാർക്കായി ട്രാൻസിറ്റ് ഹോം നിർമിക്കാൻ ഒരു പദ്ധതി തയാറാക്കിയിരുന്നു.
ഏറെ നാളായി ആ നീക്കം നിലച്ച മട്ടാണ്. സ്ഥല സൗകര്യക്കുറവും അന്തേവാസികൾക്ക് സ്വകാര്യത ഇല്ലായ്മയുമാണ് ഇവിടത്തെ പ്രധാന പ്രശ്നം. സുരക്ഷിതത്വത്തിന് കൂടുതൽ പോലീസുകാരെ നിയോഗിക്കാത്തതും. അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികളെ പിടികൂടുന്ന സാഹചര്യത്തിൽ അവരെയും ഇവിടേയ്ക്കാകും എത്തിക്കുന്നത്. അംഗസംഖ്യ കൂടിയാൽ ആകെ പ്രശ്നമാകുമെന്ന ആശങ്കയിലാണ് ജില്ലാ സാമൂഹികനീതി വകുപ്പ് .
- പ്രദീപ് ചാത്തന്നൂർ
