അങ്കാറ: വടക്കുപടിഞ്ഞാറൻ തുർക്കിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടു. മൂന്നു പോലീസുകാരും കൊല്ലപ്പെട്ടു. എട്ടു പോലീസുകാർക്കും ഒരു നൈറ്റ് ഗാർഡിനും പരിക്കേറ്റു. യാലോവ പ്രവിശ്യയിലെ എൽമാലി ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് പോലീസ് ഇരച്ചുകയറുകയായിരുന്നു.
ഇവിടെയുണ്ടായിരുന്ന അഞ്ച് സ്ത്രീകളെയും ആറ് കുട്ടികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കൊല്ലപ്പെട്ട ഭീകരരെല്ലാം തുർക്കി പൗരന്മാരാണ്.
രാജ്യത്തെ 15 പ്രവിശ്യകളിൽ റെയ്ഡ് നടന്നുവെന്ന് ആഭ്യന്തരമന്ത്രി അലി യേർലികയ പറഞ്ഞു. കഴിഞ്ഞയാഴ്ച പോലീസ് നടത്തിയ റെയ്ഡിൽ 115 ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കിടെ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നു പോലീസ് പറഞ്ഞു.
