ദുബായ്/റിയാദ്: പശ്ചിമേഷ്യയിൽ യുഎസ് – ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള പോരാട്ടം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. സൗദി അറേബ്യയിലെയും കുവൈറ്റിലെയും അമേരിക്കൻ എംബസികൾക്കെതിരേ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതോടെ മേഖല പൂർണമായും യുദ്ധത്തിലേക്കു നീങ്ങുകയാണ്.
മേഖലയിലെ സാഹചര്യം കൈവിട്ടുപോകുന്ന പശ്ചാത്തലത്തിൽ, പശ്ചിമേഷ്യയിലുള്ള അമേരിക്കൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകി. ബഹ്റൈൻ, കുവൈറ്റ്, ഈജിപ്റ്റ്, ലെബനൻ, ഒമാൻ, ഇറാഖ്, ഖത്തർ, സൗദി, യുഎഇ തുടങ്ങി 15 രാജ്യങ്ങളിലുള്ളവർ ലഭ്യമായ വിമാന സർവീസുകൾ ഉപയോഗപ്പെടുത്തി ഉടൻത്തന്നെ മടങ്ങണമെന്ന് അസിസ്റ്റന്റ് സെക്രട്ടറി മോറ നംദാർ അറിയിച്ചു.
യുഎസ് എംബസിക്കെതിരെയുണ്ടായ ആക്രമണത്തിനും ആറ് യുഎസ് സൈനികരുടെ വീരമൃത്യുവിനും ശക്തമായ തിരിച്ചടി ഉടൻ ഉണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇറാനെതിരെയുള്ള സൈനികനീക്കത്തിൽ കരസേനയെ നേരിട്ട് യുദ്ധക്കളത്തിൽ ഇറക്കേണ്ടിവരില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനിലെ സൈനിക നടപടികൾ നാലു മുതൽ അഞ്ച് ആഴ്ച വരെ നീണ്ടുനിന്നേക്കാമെന്നും, ആവശ്യമെങ്കിൽ അതിലും കൂടുതൽ കാലം യുദ്ധം തുടരാൻ തങ്ങൾ സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി.
കരസേനയെ ഇറക്കാൻ തനിക്ക് മടിയില്ലെന്നു നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എല്ലാ പ്രസിഡന്റുമാരും സൈന്യത്തെ ഇറക്കില്ല എന്ന് പറയുമ്പോൾ, താൻ അങ്ങനെയല്ല പറയാറുള്ളത്. ചിലപ്പോൾ അതിന്റെ ആവശ്യം വന്നേക്കില്ല, അല്ലെങ്കിൽ ആവശ്യമാണെങ്കിൽ മാത്രം ചെയ്യും എന്നതാണ് തന്റെ നിലപാടെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് “ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്നാണ് അമേരിക്ക പേരിട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതിലും ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
ടെഹ്റാനിൽ ശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ ശക്തമായ ആക്രമണം തുടരുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനു പിന്നാലെ, ഇറാൻ അനുകൂല സംഘടനയായ ഹിസ്ബുള്ള ഇസ്രയേലിലെ ഹൈഫ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തിരിച്ചടിയെന്നോണം ലബനനിലും ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി.
നിലവിലെ സൈനിക നടപടി വർഷങ്ങളോളം നീളുന്ന ഒന്നാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ആക്രമണം പെട്ടെന്നുള്ളതും നിർണായകവുമാകുമെന്നും അദ്ദേഹം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇറാനെതിരെയുള്ള നീക്കം സൗദി അറേബ്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സഹായിക്കുമെന്നും നെതന്യാഹു പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തെ ഗാസയിലെ വംശഹത്യയെത്തുടർന്ന് സൗദി അറേബ്യ ചർച്ചകളിൽനിന്നു പിന്മാറിയിരുന്നു.
മരണം 600 കടന്നു
ദുബായ്: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കവിഞ്ഞതായി റിപ്പോർട്ട്. ഇറാനിൽ മാത്രം 555ലേറെ പേർ കൊല്ലപ്പെട്ടതായാണ് റെഡ് ക്രസന്റിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 180 വിദ്യാർഥിനികളും ഉൾപ്പെടുന്നു. യുഎഇ, ഇസ്രയേൽ, ലെബനൻ, ഇറാഖ് തുടങ്ങി മേഖലയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുഎഇയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ പാക്, നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ പത്തിലേറെ പേരും ലെബനനിൽ 52ലേറെ പേരും കൊല്ലപ്പെട്ടതായാണ് വിവരം. കുവൈറ്റ്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലും ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖത്തറിൽ 16 പേർക്കു പരിക്കേറ്റു. ഇറാന്റെ തിരിച്ചടിയിൽ ആറ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും യുഎസ് സൈന്യം സ്ഥിരീകരിച്ചു.
ഇറാനിൽ കുടുങ്ങി ഇന്ത്യൻ വിദ്യാർഥികൾ
യുദ്ധം രൂക്ഷമായതോടെ ഇറാനിലെ അരാക് നഗരത്തിൽ രണ്ട് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ കുടുങ്ങി. ഹരിയാന നൂഹ് സ്വദേശികളായ സിയ ഉർ റഹ്മാൻ (25), ഫഹദ് ഖാൻ (22) എന്നിവരാണു കുടുങ്ങിയത്. നിലവിൽ അരാക് നഗരം ശാന്തമാണെന്ന് വിദ്യാർഥികൾ പറയുന്നു.
ഭാഗിക വിമാന സർവീസ് ആരംഭിച്ചു
ഗൾഫ് മേഖലയിൽനിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു നിർത്തിവച്ചിരുന്ന വിമാന സർവീസ് ഭാഗികമായി പുനരാരംഭിച്ചു. നിർദേശങ്ങൾ ലഭിച്ചവർക്കു മാത്രമാണ് യാത്രചെയ്യാൻ അനുവാദം. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വിമാനക്കന്പനികൾ അറിയിച്ചിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറു കണക്കിന് ആളുകളാണ് ഗൾഫിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.
