ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മാണം വേഗത്തിലാവില്ല ! അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നത് തങ്ങളുടെ ആവശ്യം കഴിഞ്ഞതിനു ശേഷം മാത്രമെന്ന് യുഎസ്…

കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ എത്രയും പെട്ടെന്ന് കൂടുതല്‍ വാക്‌സിന്‍ നിര്‍മിച്ച് ആളുകള്‍ക്ക് നല്‍കാമെന്ന ഇന്ത്യയുടെ മോഹത്തിന് തിരിച്ചടി.

തങ്ങളുടെ ആവശ്യം കഴിഞ്ഞതിനു ശേഷം മാത്രമേ മരുന്ന് നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ മറ്റു രാജ്യങ്ങള്‍ക്കു നല്‍കുകയുള്ളൂ എന്ന അമേരിക്കയുടെ നിലപാടാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.

അസംസ്‌കൃത വസ്തുക്കളുടെ രാജ്യത്തേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് ഇക്കാര്യം അറിയിച്ചത്.

കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയില്‍ അസംസ്‌കൃതവസ്തുക്കള്‍ കിട്ടാത്തതുമൂലം വാക്‌സിന്‍ നിര്‍മാണവും മന്ദഗതിയിലാണ്. യു.എസില്‍നിന്ന് ഇറക്കുമതി ഇല്ലാത്തതാണ് പ്രധാനകാരണം.

അതിനാല്‍ നിയന്ത്രണം നീക്കാനുള്ള ഇന്ത്യയുടെ ആവശ്യം എപ്പോള്‍ പരിഗണിക്കുമെന്ന ചോദ്യത്തിന് ;അമേരിക്കയാണ് ആദ്യം. അമേരിക്കന്‍ ജനതയ്ക്ക് വാക്‌സിനേഷന്‍ വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പ്രൈസ് മറുപടി പറഞ്ഞു.

മറ്റേതു രാജ്യത്തെക്കാളും അമേരിക്കയെയാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്. ഏറ്റവുമധികം മരണവും ഇവിടെയാണ്. ഇതിനാല്‍ അമേരിക്കയ്ക്കാണ് മുന്‍ഗണന. ബാക്കി രാജ്യങ്ങള്‍ക്കുവേണ്ടിയും തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ആവശ്യം മനസ്സിലാക്കുന്നുവെന്നും വിഷയം പരിഗണിക്കുമെന്നും യു.എസ്. നേരത്തേ ഉറപ്പുനല്‍കിയിരുന്നു.

അമേരിക്കയുടെ പ്രതിരോധ ഉത്പാദനനിയമ (ഡി.പി.എ.)പ്രകാരം ആഭ്യന്തര ഉപയോഗത്തിന് പ്രഥമപരിഗണന നല്‍കുന്നതിനാലാണ് കയറ്റുമതിയില്‍ നിയന്ത്രണം വന്നതെന്നും യു.എസ്. ഇന്ത്യയെ അറിയിച്ചിരുന്നു.

Related posts

Leave a Comment