ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്നെസാണെന്ന് കേരളീയ സമൂഹത്തിന് എത്രയോ കാലമായിട്ടറിയാം; വിഎസിന് ചുട്ടമറുപടിയുമായി വിടി ബല്‍റാം

കോട്ടയം: എകെജി വിവാദത്തില്‍ തന്നെ വിമര്‍ശിച്ച് ദേശാഭിമാനിയില്‍ ലേഖനമെഴുതിയ വിഎസ് അച്യൂതാനന്ദന് ചുട്ടമറുപടി നല്‍കി തൃത്താല എംഎല്‍എ വി.ടി ബല്‍റാം.’വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസിലാക്കി, എകെജിയെപ്പറ്റി പറഞ്ഞതുപോലെ ഗാന്ധിജിയെപ്പറ്റിയും എന്തെങ്കിലുമൊക്കെ പറയാന്‍ കഴിയുമോ’ എന്ന് ദേശാഭിമാനിയില്‍ ഇന്നു പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിഎസ് ചോദിച്ചിരുന്നു. ‘വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് ഞാന്‍ ആശിക്കുന്നത്.’ എന്നു പറഞ്ഞാണ് ബല്‍റാമിന്റെ പോസ്റ്റ് തുടങ്ങുന്നത്.

എന്താണ് ശ്രീ അച്യുതാനന്ദനും കൂട്ടരും ഉദ്ദേശിക്കുന്നത്? ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കണമെന്നോ? ഒരുഭാഗത്ത് എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച് പറഞ്ഞത് ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും എന്നാല്‍ മറുഭാഗത്ത് മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തില്‍ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ് ശ്രീ. അച്യുതാനന്ദന്‍? ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.സര്‍ക്കാര്‍ ചെലവില്‍ കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ് റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത് മാത്രമല്ല, തങ്ങള്‍ ചെറുപ്പക്കാരുടേത് കൂടിയാണ് ഈ ലോകമെന്നും ബല്‍റാം പറയുന്നു.

Related posts