തിരുവനന്തപുരം: വി.ഡി. സതീശന് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ അതൃപ്തി അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. അതേസമയം, സ്പീക്കറോട് വിശദീകരണം തേടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായി വന്ദേമാതരം മുഴുവൻ വായിക്കണമെന്നായിരുന്നു ലോക്ഭവൻ നിർദേശിച്ചത്. വ്യാഴാഴ്ച റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക്ഭവൻ നിർദേശിച്ചിരുന്നു.
വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ രൂക്ഷവിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതം അപമാനിക്കപ്പെട്ടു. വന്ദേമാതരം മുഴുവനും പാടണമെന്ന നിർദേശം ലംഘിച്ചത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു.
