കേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ നായകന്മാര് മാത്രമല്ല നായികമാരുമുണ്ട്. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഒട്ടേറെ സ്ത്രീകളുടെ ജീവിതങ്ങളുണ്ടെന്ന് മന്ത്രി വീണാ ജോർജ്.
ഓരോ പെണ്‍കുട്ടിയേയും സ്ത്രീയേയും സംബന്ധിച്ച് ‘പെണ് കാലങ്ങള്‍’ എക്സിബിഷന് നല്കുന്ന പ്രചോദനവും ആത്മവിശ്വാസം വളരെ വലുതാണെന്ന് കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വനിതാ വികസന കോര്പ്പറേഷന് സംഘടിപ്പിച്ച പെണ് കാലങ്ങള്‍ – വനിത മുന്നേറ്റത്തെ കുറിച്ചുള്ള എക്സിബിഷന് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ…
കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രം വളരെ മനോഹരമായി രേഖപ്പെടുത്തുന്ന എക്സിബിഷനാണിത്.
സ്ത്രീ പോരാട്ടങ്ങളുടെ, സ്ത്രീ മുന്നേറ്റങ്ങളുടെ, നേട്ടങ്ങളുടെ അടയാളപ്പെടുത്തലുകള്‍ ഭാവിയിലേക്ക് എങ്ങനെയായിരിക്കണം എന്നുള്ളത് സംബന്ധിച്ചുള്ള വലിയ പ്രേരണ കൂടിയാണ് ഈ പരിപാടികള്‍ നല്‍കുന്നത്.
കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളേയും അതോടൊപ്പം സമസ്ത മേഖലകളിലും പോരാട്ടങ്ങളിലൂടെ മുന്നേറിയ സ്ത്രീകളേയും ലോകത്തിന് കാണാനാകും.
അത് ഏത് മേഖലയിലുള്ള സ്ത്രീയെ സംബന്ധിച്ചും പെണ്‍കുട്ടിയെ സംബന്ധിച്ചും വ്യക്തിപരമായി ആത്മവിശ്വാസം നല്കുന്നു.
രാഷ്ട്രീയം, സാഹിത്യം, സിനിമ, മാധ്യമം, വൈജ്ഞാനിക മേഖല, കായിക മേഖല, ശാസ്ത്ര സാങ്കേതിക രംഗം, ഭരണ നിര്‍വഹണ രംഗം, നീതിന്യായ രംഗം തുടങ്ങി നമ്മുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഇടപെടല്‍ നടത്തിയിട്ടുള്ള സ്ത്രീകളേയും അവരുടെ അസാധാരണമായ സംഭാവനകളെയും ആദരിക്കുന്നതിനോടൊപ്പം പുരോഗമന കേരളം കെട്ടിപ്പടുക്കുന്നതില്‍ അവരുടെ ശക്തമായ ഇടപെടല്‍ സ്ഥിരീകരിക്കുകയും ഇതിന് ആക്കം കൂട്ടാനുതകുംവിധം സര്‍ക്കാറിന്റെ സ്ത്രീപക്ഷ സമീപനങ്ങള്‍ ഈ പെണ്‍വഴികളെ എങ്ങനെ ഗുണപരമായി മാറ്റി തീര്‍ത്തു എന്ന അന്വേഷണവും ഈ ദൃശ്യ വിരുന്നിന്റെ ഭാഗമായിട്ടുണ്ട്.
വെറുമൊരു ചരിത്ര വിവരണമല്ല, ശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നേട്ടങ്ങളുടെയും ചലനാത്മകമായ ഒരു അനുഭവമായിരിക്കും ഈ പ്രദര്‍ശനം.
ഫോട്ടോ എക്സിബിഷനും വീഡിയോ പ്രദര്‍ശനങ്ങളും സാംസ്കാരിക പരിപാടികളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അയ്യങ്കാളി ഹാളില്‍ നടക്കുന്ന പ്രദര്‍ശനം നവംബര്‍ ഏഴ് വരെ നീണ്ടുനില്‍ക്കുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ വനിത വികസന കോര്പറേഷന് എം.ഡി. വി.സി. ബിന്ദു, ഡോ. സജിത മഠത്തില്‍, ഡോ. ടികെ. ആനന്ദി, ഡോ. സുജ സൂസന് ജോര്‍ജ്, പ്രൊഫ. ഉഷാ കുമാരി എന്നിവര്‍ പങ്കെടുത്തു.