ഐടി കമ്പനിയായ വിപ്രോയിൽ നിന്ന് പിരിച്ചുവിടപ്പെട്ടതിന് പിന്നാലെ ഡൽഹി സ്വദേശിനിയായ ജീവനക്കാരി പങ്കുവെച്ച വൈകാരിക വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അഞ്ചര വർഷത്തിലേറെയായി ജോലി ചെയ്തുവന്ന കമ്പനിയിൽ നിന്നുള്ള ഈ അനുഭവം ഹൃദയഭേദകവും അനിശ്ചിതത്വം നിറഞ്ഞതുമാണെങ്കിലും, ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള “ദൈവത്തിന്റെ അടയാളമായിരിക്കാം” ഇതെന്ന് താൻ വിശ്വസിക്കുന്നതായി യുവതി വീഡിയോയിൽ പറയുന്നു.
വിപ്രോ എഐ സൊല്യൂഷൻസിൽ മാർക്കറ്റിംഗ് ആന്ഡ് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്ററായി ജോലി ചെയ്തിരുന്ന അനുകൃതി വിദ്യാർഥിയാണ് ഇൻസ്റ്റാഗ്രാമിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്. കഴിഞ്ഞ ജൂൺ 29ന് മാനേജരും എച്ച്ആർ പ്രതിനിധിയുമായി സാധാരണ രീതിയിലുള്ള ഒരു മീറ്റിംഗിനാണ് താൻ പോയതെന്നും, എന്നാൽ തന്റെ തസ്തികയുടെ ആവശ്യകത ഇനി കമ്പനിക്കില്ലെന്നും അതിനാൽ ജോലിയിൽ നിന്ന് ഒഴിവാക്കുകയാണെന്നും അവർ അറിയിക്കുകയായിരുന്നുവെന്ന് അനുകൃതി വെളിപ്പെടുത്തി.
“എനിക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ന് 2026 ജൂൺ 29 ആണ്. എച്ച്ആറും മാനേജരുമായുള്ള മീറ്റിംഗിൽ എന്റെ തസ്തികയുടെ ആവശ്യകത ഇനിയില്ലെന്നും കമ്പനി വിട്ടുപോകണമെന്നും അവർ എന്നോട് ആവശ്യപ്പെട്ടു. അഞ്ചര വർഷത്തോളം ഞാൻ ജോലി ചെയ്ത കമ്പനിയാണിത്,” അനുകൃതി വീഡിയോയിൽ പറഞ്ഞു.
ഇനി എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് തനിക്ക് യാതൊരു നിശ്ചയവുമില്ലെന്ന് അനുകൃതി വ്യക്തമാക്കുന്നു. മറ്റൊരു കോർപ്പറേറ്റ് ജോലി കണ്ടെത്തണമോ അതോ സ്വന്തമായി എന്തെങ്കിലും ബിസിനസ്സ് തുടങ്ങണമോ എന്ന കാര്യത്തിൽ കടുത്ത അനിശ്ചിതത്വത്തിലാണ് താനെന്ന് അവർ കൂട്ടിച്ചേർത്തു. ഈ തിരിച്ചടിയെ പോസിറ്റീവായി കാണാനാണ് താൻ ശ്രമിക്കുന്നതെന്ന് അനുകൃതി വ്യക്തമാക്കി. തനിയെ ഒരിക്കലും ഈ ജോലി രാജിവെക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാകാം ദൈവം ഇങ്ങനെയൊരു വഴി കാട്ടിയതെന്നാണ് അവർ വിശ്വസിക്കുന്നത്.
“ഇത് ഒരുപക്ഷേ ദൈവത്തിന്റെ ഒരു സൂചനയായിരിക്കാം. കാരണം ഞാൻ ഒരിക്കലും ഈ ജോലി സ്വയം ഉപേക്ഷിക്കില്ലായിരുന്നു. അതുകൊണ്ട് ദൈവം എന്നോട് പറഞ്ഞു, ‘മതിയായത് മതിയെന്ന് വെച്ച് ഇനി ഇവിടെ നിന്ന് ഇറങ്ങൂ’ എന്ന്,” പുതിയൊരു അധ്യായം തുടങ്ങാൻ ഈ പിരിച്ചുവിടൽ തനിക്കൊരു പ്രചോദനമാകുമെന്ന പ്രതീക്ഷയോടെ അനുകൃതി പറഞ്ഞു.
അനുകൃതിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ നിരവധി ആളുകൾ അവർക്ക് പിന്തുണയുമായി രംഗത്തെത്തി.
