വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലെ ഏകാന്തതയെയും വിരസതയെയും കുറിച്ചുള്ള ഒരു യുവാവിന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാകുന്നു. നമൻ എന്ന യുവാവ് തന്റെ ആദ്യത്തെ ഒരു മാസത്തെ വർക്ക് ഫ്രം ഹോം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മുമ്പ് താൻ ഏറെ ആഗ്രഹിച്ചിരുന്ന ഈ ജോലി രീതി, ഇപ്പോൾ ഓഫീസിലെ സുഹൃത്തുക്കളുമായുള്ള വർത്തമാനങ്ങളും ആളുകളുമായുള്ള സമ്പർക്കവും നഷ്ടപ്പെടുത്തിയെന്നാണ് യുവാവ് പറയുന്നത്.
“സമയം ലാഭിച്ചിട്ട് ഇപ്പോൾ എന്ത് കാര്യമാണുള്ളത്? ജീവിതം തികച്ചും വിരസമായ ഒരു ചക്രമായി മാറിയതുപോലെ തോന്നുന്നു. യാത്രയ്ക്കായി ഒരുപാട് സമയം നഷ്ടപ്പെടുന്നുണ്ടെന്നും വർക്ക് ഫ്രം ഹോം ആയാൽ ആ സമയം തിരികെ കിട്ടുമെന്നുമാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഒരു മാസം പിന്നിടുമ്പോൾ ഞാൻ ആരോടും സംസാരിക്കുന്നതേയില്ല. ആളുകളുമായി യാതൊരു സമ്പർക്കവുമില്ല. സമയം ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും വലിയൊരു ശൂന്യതയാണ് അനുഭവപ്പെടുന്നത്,” നമൻ വീഡിയോയിൽ വ്യക്തമാക്കുന്നു.
സന്തോഷം തേടി മനുഷ്യൻ എപ്പോഴും അടുത്ത ലക്ഷ്യങ്ങൾക്ക് പിന്നാലെ പായുന്നതിനെക്കുറിച്ചും നമൻ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. “ജോലി ലഭിക്കുന്നതിന് മുമ്പ് എങ്ങനെയെങ്കിലും ഒരു ജോലി കിട്ടണം എന്ന് മാത്രമായിരുന്നു ആഗ്രഹം. ജോലി കിട്ടിയ ശേഷമാകട്ടെ, സ്വാതന്ത്ര്യം വേണമെന്നായി. എല്ലാ കാര്യങ്ങൾക്കും അനുവാദം ചോദിക്കേണ്ടി വരുന്ന അവസ്ഥ വന്നു. ഇതിൽ നിന്നാണ് മനുഷ്യൻ ഒരിക്കലും തങ്ങൾ നിൽക്കുന്ന അവസ്ഥയിൽ തൃപ്തരല്ലെന്ന് എനിക്ക് മനസ്സിലായത്,” യുവാവ് കൂട്ടിച്ചേർത്തു.
ജീവിതത്തെ അതിന്റെ വഴിക്ക് ആസ്വദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നമൻ ഓർമ്മിപ്പിക്കുന്നുണ്ട്. “എല്ലാവരും ഒടുവിൽ എത്തിച്ചേരുന്നത് ഒരേയിടത്താണ്. അതുകൊണ്ട് ഈ യാത്ര എന്തുകൊണ്ട് ആസ്വദിച്ചുകൂടാ? നിങ്ങൾ ഏത് സാഹചര്യത്തിലാണെങ്കിലും നിങ്ങളുടെ പരമാവധി നൽകുക, എന്നാൽ ഫലത്തെക്കുറിച്ച് ഓർത്ത് അമിതമായി ആകുലപ്പെടുന്നത് നിർത്തുക. പ്രക്രിയയെ ആസ്വദിക്കാൻ ശ്രമിക്കുക, യുവാവ് പറയുന്നു.
റിമോട്ട് വർക്കിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ചിന്തിക്കുന്ന നിരവധിയാളുകളുടെ മനസിൽ തട്ടുന്നതായിരുന്നു നമന്റെ വാക്കുകൾ. ജോലി, ആഗ്രഹങ്ങൾ, വ്യക്തിപരമായ സംതൃപ്തി എന്നിവയെക്കുറിച്ചുള്ള ഈ ചിന്തകളോട് തങ്ങൾക്ക് പൂർണമായി യോജിക്കാൻ കഴിയുമെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം പേരുടെയും പ്രതികരണം.
നിരവധി ഉപയോക്താക്കൾ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ സമാനമായ അനുഭവങ്ങൾ കമന്റുകളിലൂടെ പങ്കുവെച്ചു. അതേസമയം, തമാശരൂപേണ പ്രതികരിച്ചവരും കുറവല്ല. മാനേജർമാർ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുമ്പോൾ മാത്രമാണ് ജീവനക്കാരിൽ നിന്ന് ഇത്തരം തത്ത്വചിന്തകൾ വരാറുള്ളത്’ എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പരിഹാസം പരിഹാസം.
