യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്ന ഉഷ്ണതരംഗം ശക്തമായി തുടരുന്നതിനിടെ, ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ കൗതുകകരവും അതേസമയം ഗൗരവമേറിയതുമായ ഒരു കാഴ്ച. നഗരത്തിലെ കടുത്ത ചൂടിൽ നിന്ന് താത്ക്കാലിക ആശ്വാസം തേടി ഡസൻകണക്കിന് ആളുകളാണ് ഫർണിച്ചർ വിപണന ശൃംഖലയായ ഐകിയയുടെ വലിയ ഷോറൂമിനുള്ളിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഷോറൂമിലെ എയർ കണ്ടീഷനിംഗ് സൗകര്യം പ്രയോജനപ്പെടുത്താനാണ് ആളുകൾ കൂട്ടത്തോടെ ഇവിടെയെത്തുന്നത്. ഫർണിച്ചറുകൾ വാങ്ങാനല്ല, മറിച്ച് പുറത്തെ അസഹനീയമായ ചൂടിൽ നിന്ന് രക്ഷപ്പെടാനാണ് ഇവരുടെ ശ്രമം. പ്രദർശനത്തിന് വെച്ചിരിക്കുന്ന കട്ടിലുകളിലും സോഫകളിലും കസേരകളിലും ആളുകൾ വിശ്രമിക്കുന്നതും, ചിലർ ഫോൺ നോക്കിയും സംസാരിച്ചും സമയം ചെലവഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചിലർ കട്ടിലുകളിൽ കിടന്ന് ഉറങ്ങുന്നുപോലുമുണ്ട്. പാരീസിലെ ഏറ്റവും വലിയ അനൗദ്യോഗിക കൂളിംഗ് സെന്റർ’ ആയി ഐകിയ മാറിയെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.
സമീപകാലത്തെ ഏറ്റവും കഠിനമായ ഉഷ്ണതരംഗത്തിലൂടെയാണ് ഫ്രാൻസ് ഇപ്പോൾ കടന്നുപോകുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില സാധാരണ നിരക്കിനേക്കാൾ വളരെ ഉയർന്ന നിലയിലാണ്. കടുത്ത ചൂടിനെത്തുടർന്ന് ഇതുവരെ ആയിരത്തോളം പേർ മരണപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും പ്രായമായവരാണ്.
ചൂട് ഇനിയും തുടർന്നാൽ മരണസംഖ്യ ഉയരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉഷ്ണരോഗ ബാധിതരുടെ എണ്ണം കൂടിയതോടെ ആശുപത്രികളും അത്യാഹിത വിഭാഗങ്ങളും കടുത്ത സമ്മർദ്ദത്തിലാണ്. വനമേഖലകളിൽ കാട്ടുതീ പടരാനുള്ള സാധ്യതയും, വൈദ്യുതി-കുടിവെള്ള വിതരണത്തിലെ തടസ്സങ്ങളും ഫ്രാൻസ് നേരിടുന്ന മറ്റ് പ്രധാന വെല്ലുവിളികളാണ്.
