സിനിമാജീവിതത്തിനിടെ രണ്ടു പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട് ! പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ല; മീടു വിഷയത്തില്‍ വ്യത്യസ്ഥ അഭിപ്രായവുമായി വിശാല്‍

ഇന്ത്യന്‍ സിനിമയെ പിടിച്ചു കുലുക്കി മീടു ക്യാമ്പയ്ന്‍ ഇനിയും അവസാനിച്ചിട്ടില്ല. പ്രമുഖ നടിമാരടക്കം നിരവധി സ്ത്രീകളാണ് തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് പല മാന്യന്മാരുടെയും മുഖംമൂടി കീറിയെറിഞ്ഞത്. എന്നാല്‍ ഈ ക്യാമ്പെയ്ന്‍ ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവര്‍ക്കും അതിനെ അതിജീവിച്ചവര്‍ക്കും തുറന്ന് സംസാരിക്കാന്‍ അവസരം ഒരുക്കുന്നുണ്ടെങ്കിലും ചില വ്യക്തികള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് നടന്‍ വിശാല്‍ പറയുന്നത്. തമിഴ് സിനിമയില്‍ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് വിശാല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വിശാലിന്റെ പ്രതികരണം.

ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരേ പോലെയാണ്. അവസരം ലഭിക്കുന്നതിന് ശാരീരികമായും മാനസികമായും വഴങ്ങി കൊടുക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാവുകയാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. എന്റെ സിനിമകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് ഞാന്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കാറുണ്ട്. മീടൂ ക്യാമ്പയിന്റെ ഭാഗമായി സ്ത്രീകള്‍ തുറന്ന് സംസാരിക്കുമ്പോള്‍ വേട്ടക്കാരുടെ മുഖം സമൂഹം പെട്ടെന്ന് തിരിച്ചറിയും. എന്നാല്‍ ചില വ്യക്തികള്‍ മീ ടൂ ക്യാമ്പയിന്‍ അവരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അതൊരിക്കലും അംഗീകരിക്കാനാവില്ല.

ഉദാഹരണത്തിന്, ഒരു സിനിമയുടെ ഓഡീഷനില്‍ പങ്കെടുത്തു, എന്നാല്‍ കിട്ടിയില്ല. ആ അവസരത്തില്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാനായി മീ ടൂ ഉപയോഗിക്കുകയാണെങ്കില്‍ എന്തായിരിക്കും അവസ്ഥ. പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല. സിനിമയില്‍ ഇതുവരെ രണ്ട് പെണ്‍കുട്ടികളുമായി ഞാന്‍ പ്രണയത്തിലായിട്ടുണ്ട്. അതിനര്‍ത്ഥം ഞാനവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഉപദ്രവിച്ചു എന്നല്ലയെന്നും വിശാല്‍ പറയുന്നു.

Related posts