കൊഴിഞ്ഞാന്പാറ: മേനോൻപാറ പുഴപ്പാലത്തിൽ നിക്ഷേപിക്കുന്ന മാലിന്യം തടയണയിൽ ഒഴുകിയെത്തുന്നതിനാൽ കുടിവെള്ളത്തിനായി ശേഖരിച്ച വെള്ളം മലിനമാകുന്നതായി പരാതി. ഇറച്ചിമാലിന്യം, പ്ലാസ്റ്റിക് കവറുകൾ, വ്യാപാര സ്ഥാപനങ്ങളിലെ അവശിഷ്ടങ്ങൾ എന്നിവ രാത്രികാലത്ത് പുഴപ്പാലത്തിലാണ് നിക്ഷേപിക്കുന്നത്.
പാലത്തിന്റെ പടിഞ്ഞാറുവശത്തെ റോഡിന്റെ സംരക്ഷണഭിത്തിയുടെ ഭാഗത്താണ് വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നത്. തൃശൂർ-കോയന്പത്തൂർ പ്രധാനപാതയിലുള്ള പുഴപ്പാലത്തിലാണ് മാലിന്യംമൂലം ദുർഗന്ധം ശക്തമാകുന്നത്. വാഹനയാത്രക്കാർക്കുപോലും മൂക്കുപൊത്തിവേണം ഇതുവഴി കടന്നുപോകാൻ.
മാലിന്യം നിക്ഷേിക്കുന്നത് ശിക്ഷാർഹമാണെന്നു പഞ്ചായത്ത് അധികൃതർ സ്ഥാപിച്ച മുന്നറിയിപ്പുബോർഡ് ഇപ്പോൾ കാണാനില്ല. അറവുമാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ റോഡിനു കുറുകേ ഓടുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർക്കു തെന്നിമറിഞ്ഞ് പരിക്കേല്‍ക്കുന്നതും പതിവു കാഴ്ചയാണ്.
വർഷങ്ങൾക്കുശേഷമാണ് പുഴപാലം തടയണയിൽ വെള്ളം നിറഞ്ഞിരിക്കുന്നത്. വേനൽ ശക്തമായാൽ തടയണ വെള്ളമാണ് കുടിവെള്ളത്തിനു ഉപയോഗിക്കുന്നത്. എത്രയുംവേഗം പുഴപ്പാലത്തിൽ സോളാർലാന്പും കാമറയും സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.