കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്, മോദിസ്തുതിയും ബിജെപി നേതാക്കളുമായുള്ള അടുപ്പവും രാഹുലിന്റെ ചെവിയിലെത്തി, തോമസ് ഔട്ടായതിങ്ങനെ

സോണിയ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടാത്ത രണ്ടു കേരള നേതാക്കളേയുള്ളു. ആദ്യത്തേയാള്‍ എ.കെ. ആന്റണിയാണ്. രണ്ടാമന്‍ കെ.വി. തോമസും. കോണ്‍ഗ്രസില്‍ സോണിയയുഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ ആന്റണി തന്റെ പ്രതാപം നിലനിര്‍ത്തി. എന്നാല്‍ തോമസ് മാഷിന് കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല രാഹുല്‍ യുഗത്തിന്റെ തുടക്കത്തില്‍ തന്നെ. ബിജെപി കേന്ദ്രനേതാക്കളുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു തോമസ്. അതുതന്നെയാണ് വിശ്വസ്തഗണത്തില്‍ നിന്ന് അദേഹത്തെ ഒഴിവാക്കാന്‍ രാഹുലിനെ പ്രേരിപ്പിച്ചതും.

അടുത്തകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോമസ് പൊതുപരിപാടിയില്‍ പുകഴ്ത്തി സംസാരിച്ചത് അങ്ങ് ഡെല്‍ഹിയില്‍ വരെ എത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 13ന് കൊച്ചിയില്‍ നടന്ന കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സമ്മേളനത്തിലായിരുന്നു അത്. അന്ന് വലിയ മാധ്യമവാര്‍ത്തയായെങ്കിലും പരസ്യമായ ഖേദം പ്രകടിപ്പിക്കാന്‍ തോമസ് തയാറായില്ല. അതും ഇത്തവണ സീറ്റ് നിഷേധിക്കപ്പെടാന്‍ ഒരു കാരണമായി.

അന്ന് തോമസ് മോദിയെ പുകഴ്ത്തി പറഞ്ഞതിങ്ങനെ- നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കല്‍ തുടങ്ങിയവയിലൊക്കെ താന്‍ എടുത്ത നിലപാടിനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിര്‍വഹണം എന്നതു ശാസ്ത്രീയമായ ടെക്നിക്കാണ്. അക്കാര്യത്തില്‍ മോദി വിദഗ്ധനാണ്. പിഎസി ചെയര്‍മാനായിരിക്കെ നോട്ട് നിരോധന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബര്‍ 31നു മുമ്പ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുപോലെതന്നെ സംഭവിച്ചു. രാജ്യത്തു യാതൊരു കലാപവുമുണ്ടായില്ല.

ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മോദിക്കു കഴിയുന്നുണ്ട്. സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്. കോണ്‍ഗ്രസ് ബോഫോഴ്സ് മുതലിങ്ങോട്ട് ഒട്ടേറെ പ്രശ്നങ്ങളെ നേരിട്ടു. എന്നാല്‍ എല്ലാ പ്രശ്നങ്ങളെയും മോദി തന്റെ സവിശേഷമായ മാനേജ്മെന്റ് ടെക്നിക് ഉപയോഗിച്ചു കൈകാര്യം ചെയ്യുന്നു.

മീഡിയ, ജുഡീഷ്യറി എന്നിവയിലെല്ലാം നാലുകൊല്ലമായി മോദിയുടെ ഈ മാനേജ്മെന്റ് വൈദഗ്ധ്യം കാണാം. രാഷ്ട്രീയമായും ആശയപരമായും മോദിയെ മിക്ക കാര്യങ്ങളിലും എതിര്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ സവിശേഷത കാണാതിരിക്കാനാവില്ലെന്നും അന്ന് കെവി തോമസ് പറഞ്ഞിരുന്നു.

Related posts