പറയരുതെന്നു ഞങ്ങള്‍ കരുതിയ കാര്യങ്ങള്‍ ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്; അത് പറയിപ്പിച്ചാല്‍ പലര്‍ക്കും ഇതുവഴി തലവഴി മുണ്ടിട്ടു നടക്കേണ്ടി വരും; സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍…

മുസ്ലിം ലീഗ്-എസ്ഡിപിഐ ചര്‍ച്ചയെ അപഹസിച്ച സിപിഎമ്മിനെതിരേ പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍ നസറുദ്ദീന്‍ എളമരം. രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങള്‍ പരസ്പരം ചര്‍ച്ചകള്‍ നടക്കുക സ്വാഭാവികമാണ്. അത് മുമ്പും നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഹിന്ദു വോട്ട് ബാങ്ക് തിരിച്ചിടാനുള്ള ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നസറുദ്ദീന്‍ വിമര്‍ശിച്ചു. തങ്ങളുടെ മാന്യത ആരും ദൗര്‍ബല്യമായി കണക്കാക്കരുതെന്നും പറയരുതെന്ന് കരുതിയ കാര്യങ്ങള്‍ പറയില്ല. അതാരും പറിയിപ്പിക്കരുത്. പറയാന്‍ തുടങ്ങിയാല്‍ പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നും നസറുദ്ദീന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലെ സ്വകാര്യഹോട്ടലില്‍ എസ്ഡിപിഐയുടെയും മുസ്ലിംലീഗിന്റെയും നേതാക്കള്‍ ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് ഇരു പാര്‍ട്ടികളെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം രംഗത്തെത്തുകയും ചെയ്തു. രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞെങ്കിലും ചര്‍ച്ച നടന്നിരുന്നു എന്നാണ് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. ഇതോടെയാണ് പുതിയ വാഗ്വാദത്തിനുള്ള കളമൊരുങ്ങിയത്.

നസറുദ്ദീന്‍ എളമരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”താല്‍ക്കാലിക ലാഭമാണ് എല്ലാവരുടേയും വിഷയം. രാഷ്ട്രീയ,സാമൂഹിക പ്രസ്ഥാനങ്ങള്‍ പരസ്പരം ചര്‍ച്ചകള്‍ നടക്കുക സ്വാഭാവികമാണ്. അത് മുമ്പും നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഹിന്ദു വോട്ട് ബാങ്ക് തിരിച്ചിടാനുള്ള ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യം ചര്‍ച്ച ചെയ്യപ്പെടേണ്ട ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാതെ താല്‍ക്കാലികമായ വികാരം ഉയര്‍ത്തി വോട്ട് നേടുക എന്നതാണ് അവരുടെ ലക്ഷ്യം. ആശയപരമായ പാപ്പരത്തം എന്നേ പറയാനുള്ളൂ. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി മോദി നടത്തുന്ന ജനവിരുദ്ധ ഭരണത്തിനെതിരെ, ഭരണ സംവിധാനത്തിനെതിരെ എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിക്കേണ്ടതിന് പകരമാണ് ഇത്തരം വൈകാരികതകളിലേക്ക്, ഇക്കിളിപ്പെടുത്തുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധതിരിച്ചുകൊണ്ട് സിപിഎം തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. അതില്‍ നിന്ന് മാറി ക്രിയാത്മകമായ ഇടപെടലാണ് സിപിഎമ്മില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് പോലെ കുത്തഴിഞ്ഞ രാഷ്ട്രീയമല്ല സിപിഎമ്മിന്റേത്. കോണ്‍ഗ്രസ് കുത്തഴിഞ്ഞ പാര്‍ട്ടിയായതുകൊണ്ടാണ് മോദി ഭരണം പിടിച്ചത്. എന്നാല്‍ ആശയാടിത്തറയുള്ള ആദര്‍ശങ്ങളുള്ള സിപിഎമ്മിന് സമൂഹത്തോട് പറയാന്‍ മറ്റു പലതുമുണ്ട്. എന്നാല്‍ ആ പ്രത്യയശാസ്ത്രത്തിന് വലിയ അപചയം സംഭവിച്ചു എന്നതാണ് ലീഗും എസ്ഡിപിഐയും ചര്‍ച്ച നടത്തിയോ നടത്തിയില്ലേ തുടങ്ങിയ ചര്‍ച്ചകളിലേക്ക് വഴിതിരിരിച്ചുവിടുന്നതെല്ലാം കാണിക്കുന്നത്.

അഞ്ച് എംഎല്‍എമാരെ സ്ഥാനാര്‍ഥികളായി എടുക്കേണ്ടി വന്നു എന്നത് തന്നെ ആ പരാജയം കാണിക്കുന്നതാണ്. വ്യക്ത്യാധിഷ്ഠിതമായ ഇമേജ് മാത്രമാണ് സ്ഥാനാര്‍ഥികള്‍ക്കുള്ളതെന്നും അല്ലാതെ പാര്‍ട്ടി എന്ന നിലയില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യക്കുറവുമാണ് അത് തെളിയിക്കുന്നത്. ചര്‍ച്ചകള്‍ പലയിടത്തും നടക്കും. അപ്പുറത്തും ഇപ്പുറത്തും ചര്‍ച്ചകള്‍ നടക്കും.അവിടെ കണ്ടു ഇവിടെ കണ്ടു ചര്‍ച്ചകള്‍ നടത്തി എന്ന് പറയുന്നതിന് വലിയ പ്രാധാന്യമില്ല. യോജിക്കേണ്ട വിഷയത്തില്‍ ആരാണെങ്കിലും യോജിക്കും. പക്ഷെ ഒരു പൊതുവിടത്തില്‍ കണ്ട് ഏതെങ്കിലും കാര്യത്തിന് ധാരണയാക്കി എന്ന് പറയുന്നത് മറ്റ് പാര്‍ട്ടികളുടെ തകരാറായാണ് കാണുന്നത്. എസ്ഡിപിഐ ഉദ്ദേശിക്കുന്ന ആശയം ജനങ്ങളിലേക്കെത്തിക്കാന്‍ ആരുമായും അവര്‍ ചര്‍ച്ച നടത്തും. ഞങ്ങള്‍ വീണ്ടും പറയുന്നു ചിലതെല്ലാം ഞങ്ങളെക്കൊണ്ട് പറയിച്ചാല്‍ അവര്‍ക്കായിരിക്കും അത് പറയിക്കുന്നവര്‍ക്കായിരിക്കും അതിന്റെ നഷ്ടമുണ്ടാവുക.’

Related posts