ചാരുംമൂട് : കാട്ടുപന്നി ശല്യം രൂക്ഷമായ ആലപ്പുഴ നൂറനാട് ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടുപോത്തും നിരത്തിലിറങ്ങി. കെപി റോഡിൽ നൂറനാട് ലെപ്രസി സാനിട്ടോറിയം ഭാഗത്താണ് ഇന്നു പുലർച്ചെകാട്ടുപോത്തിനെ കണ്ടത്.
പറയംകുളത്തിനു കിഴക്ക് നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്റെ മതിൽ അവസാനിക്കുന്ന ഭാഗത്തു കെപി റോഡരികിൽ വലിയ കാട്ടുപോത്തിനെ കണ്ടതോടെ യാത്രക്കാരും ഭീതിയിലായി. വിഷയത്തിൽ എം.എസ്. അരുൺകുമാർ എംഎൽഎ വനം വകുപ്പിനെയും റാപ്പിഡ് റെസ്പോൺസ് ടീമിനെയും വിവരമറിയിച്ചു. ഇതേത്തുടർന്ന് ഇവർ സ്ഥലത്തു പരിശോധനകൾ നടത്തി.
കാട്ടുപന്നികൾ
വ്യാപകമായി കൃഷി നശിപ്പിക്കുന്നത് അറുതിയില്ലാതെ തുടരുന്നതിനിടയിൽ കാട്ടുപോത്തിനെ കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. നൂറനാട്, ചാരുംമൂട്, താമരക്കുളം,വള്ളികുന്നം മേഖലകളിൽ കാട്ടുപന്നികൾ ലക്ഷക്കണക്കിനു രൂപയുടെ കൃഷിയാണ് ഇതിനോടകം നശിപ്പിച്ചിട്ടുള്ളത്. പാലമേൽ പഞ്ചായത്തിലെ പോലീസ് ഫയറിംഗ് ഗ്രൗണ്ടിലെ കാട്ടിൽ താവളമടിച്ച പന്നികൾ കൂട്ടത്തോടെ എത്തിയാണ് നൂറനാട് മേഖലകളിൽ കൃഷി നശിപ്പിക്കുന്നത്.
കനാലുകൾ വഴിയാണ് ഇവ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്. പന്നിശല്യത്തിനെതിരെ കൃഷി, വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നിരന്തരമായി പരാതി നൽകിയിട്ടും നടപടിയില്ലാത്തതിന്റെ പ്രതിഷേധത്തിലാണ് കർഷകർ. വനമില്ലാത്ത ആലപ്പുഴ ജില്ലയിലേക്ക് കാട്ടുപോത്ത് എത്തിയത് എങ്ങനെയാണെന്നു വ്യക്തമല്ല. സമീപജില്ലയിൽനിന്നാവാം ഇവ എത്തിയതെന്നു കരുതുന്നു.
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കു ചികിത്സാ സഹായം നൽകുമെന്നു വനംവകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പരിക്കേറ്റ ഒരാൾക്കു പോലും ധനസഹായം ലഭിച്ചിട്ടില്ല. കാട്ടുപന്നി നശിപ്പിക്കുന്ന കാർഷിക വിളകൾക്കു കൃഷിവകുപ്പിൽനിന്നു സഹായം ലഭിക്കുന്നുമില്ല.
കാട്ടുപന്നി കൃഷി നശിപ്പിച്ചാൽ വനംവകുപ്പാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നാണ് കൃഷി വകുപ്പിൽനിന്നു പറയുന്നത്. നിലവിൽ ഇൻഷ്വർ ചെയ്ത കാർഷിക വിളകൾക്കു മാത്രമാണ് സഹായധനം ലഭിക്കുന്നത്.
