ആത്മാര്‍ഥതയുടെ പ്രതിഫലം ! 25 വര്‍ഷം സഹായിയായി നിന്ന റിക്ഷാക്കാരന് ഒരു കോടിരൂപയുടെ സ്വത്തുക്കള്‍ എഴുതിവച്ച് വീട്ടമ്മ…

രക്തബന്ധമില്ലാത്തവരോടു പോലും അങ്ങേയറ്റം കരുതലും സ്‌നേഹവും കാട്ടുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ നിരുപാധിക സ്‌നേഹത്തിന് പലപ്പോഴും ദൈവം വലിയ പ്രതിഫലം നല്‍കാറുമുണ്ട്.

ഇത്തരത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തോളം തന്നെ സഹായിച്ച് കൂടെ നിന്ന സൈക്കിള്‍ റിക്ഷാക്കാരന് ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ എഴുതിവച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് 63 കാരിയായ വീട്ടമ്മ.

ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. മിനാതി പട്‌നായിക്ക് എന്ന സ്ത്രീയാണ് ഒപ്പമുണ്ടായിരുന്ന റിക്ഷാക്കാരന് തന്റെ സ്വത്തുക്കള്‍ ദാനം ചെയ്തത്.

വിധവയായ സ്ത്രീയുടെ ഏക ആശ്രയം ബുദ്ധ സമാല്‍ എന്ന റിക്ഷാക്കാരനും അയാളുടെ കുടുംബവും ആയിരുന്നു. തനിക്ക് സഹായം ചെയ്തു തന്നതിനുള്ള സ്നേഹ സമ്മാനമായിട്ടാണ് കട്ടക്കിലെ സുതാഹട്ട് പ്രദേശത്തെ മൂന്ന് നിലകളുള്ള വീടും ആഭരണങ്ങളും ഈ സ്ത്രീ ദാനമായി നല്‍കിയത്.

‘അവന്റെ സത്യസന്ധതയ്ക്ക് മുന്നില്‍ ഈ സ്വത്തുക്കള്‍ ഒന്നുമല്ല’ എന്നാണ് തന്റെ ദാനപ്രവൃത്തിയെ കുറിച്ച് ഈ വീട്ടമ്മ പറയുന്നത്.
‘ബുദ്ധ സമാലിന് 50 വയസുണ്ടെങ്കിലും അവനും ഭാര്യയും എന്നെ അമ്മ എന്നാണ് വിളിക്കുന്നത്. പോരാത്തതിന് അവരുടെ മക്കള്‍ അമ്മൂമ്മയെന്നും വിളിക്കുന്നു, അവരുടെ ലാളിത്യവും സത്യസന്ധതയേയും വെച്ച് എന്റെ സ്വത്തുക്കളെ താരതമ്യം ചെയ്യാന്‍ കഴിയില്ല, അവരുടെ മഹിമ അതിലും മുകളിലാണ്.’ – മിതാനി പറഞ്ഞു.

എഞ്ചിനീയറായിരുന്ന മിതാനിയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കാന്‍സര്‍ ബാധ മൂലം മരണപ്പെടുകയായിരുന്നു.

ഇവരുടെ ഏക മകളായ കമല്‍ ഈ വര്‍ഷം ആദ്യം ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെയാണ് മിതാനി ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയത്.

പിന്നീട് മിതാനിയുടെ താങ്ങും തണലുമായി നിന്നത് ബുദ്ധ സമാലും അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കുടുംബവുമായി ബന്ധമുള്ള ബുദ്ധ സമാലായിരുന്നു മിതാനിയുടെ മകളെ സ്‌കൂളില്‍ കൊണ്ടു പോയിരുന്നത്.

താന്‍ സ്വത്ത് കൈമാറ്റം ചെയ്യുന്നതില്‍ സഹോദരങ്ങള്‍ക്ക് കുറച്ച് നീരസം ഉണ്ടായിരുന്നെങ്കിലും താന്‍ ഉറച്ചുനിന്നതിനാല്‍ അവര്‍ എതിര്‍ത്തിരുന്നില്ലെന്ന് മിതാനി പറയുന്നു.

മിതാനി സ്വത്തുക്കള്‍ തനിക്ക് നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ അത് സ്വീകരിക്കാന്‍ തനിക്ക് മടിയുണ്ടായിരുന്നതായി ബുദ്ധ സമാല്‍ പറഞ്ഞു. ‘എന്നാല്‍ അമ്മയുടെ തീരുമാനം ഉറച്ചതായിരുന്നു.

ഞങ്ങളും ഒപ്പം വേണമെന്ന നിര്‍ബന്ധത്തിലായിരുന്നു അമ്മ. എന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളോടും വളരെയേറെ സ്‌നേഹത്തോടെയാണ് അമ്മ പെരുമാറുന്നത്.’ ബുദ്ധ സമാല്‍ പറഞ്ഞു.

Related posts

Leave a Comment