തട്ടിപ്പിന്റെ പുതിയ മുഖം! ഫോണ്‍വഴി പണം തട്ടിയെടുത്ത യുവതി പിടിയിലായി; ഭര്‍ത്താവ് ഒളിവില്‍; ദമ്പതികളുടെ തന്ത്രം ഇങ്ങനെ…

mobileനെടുങ്കണ്ടം: ഫോണ്‍വഴി പണാപഹരണം നടത്തിവന്ന യുവതിയെ നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. കൂട്ടാര്‍ പാണന്റയ്യത്ത് അനിലിന്റെ ഭാര്യ സരിത(27) ആണ് അറസ്റ്റിലായത്. ഫോണില്‍ വിളിച്ച് ആത്മാര്‍ഥ സുഹൃത്തുക്കളുടെ പേരില്‍ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് പണം തട്ടുകയായിരുന്നു. യുവതി ഓരോരുത്തരെയും സമീപിച്ച് അവരുടെ സൃഹൃത്തുക്കള്‍ ഫോണിന്റെ മറുവശത്തുള്ളതായി പറഞ്ഞ് ഫോണ്‍ ഇവര്‍ക്ക് നല്‍കും. ഇതേസമയം സരിതയുടെ ഭര്‍ത്താവ് അനില്‍ സുഹൃത്താണെന്ന വ്യാജേന ഫോണില്‍ സംസാരിക്കുകയും പണം വായ്പ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്ഷനില്‍ ഒരു വ്യാപാരിക്ക് 500 രൂപയും കിഴക്കേക്കവലയില്‍ മറ്റൊരു വ്യാപാരിക്ക് 2000 രൂപയും ഇപ്രകാരം നഷ്ടമായി. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സരിതയെ പോലീസ് അറസ്റ്റുചെയ്തത്. അനില്‍ ഒളിവിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ വാടകയ്ക്ക് വീടെടുത്ത് ഇപ്രകാരം തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. നെടുങ്കണ്ടത്തും ഇവര്‍ വാടകയ്ക്കാണ് താമസിച്ചുവന്നിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

Related posts