രക്തത്തിന്റെ മണവും രുചിയും പെരുത്തിഷ്ടം ! വെളിച്ചത്തോട് വെറുപ്പും ഇരുട്ടിനോട് പ്രേമവും ! യക്ഷിയെന്ന് അവകാശപ്പെടുന്ന യുവതി പറയുന്നതിങ്ങനെ…

താന്‍ ഒരു യക്ഷിയാണെന്നാണ് ഫിന്‍ലന്‍ഡ് സ്വദേശിനി ജൂലിയ കംപൂലെയ്ന്‍ എന്ന 24കാരി അവകാശപ്പെടുന്നത്. ഇതു മാത്രമല്ല യക്ഷിയായി മാറാന്‍ ഇവര്‍ ഏറെ കഷ്ടപ്പെട്ട് രൂപമാറ്റം വരുത്തുകയും ചെയ്തു. കോസ്മറ്റിക് ദന്തിസ്റ്റിന്റെ സഹായത്തോടെ 39,224 രൂപയോളം മുടക്കി ഗംഭീരന്‍ ദ്രംഷ്ടകളാണ് സ്ഥിരമായി വായിലുറപ്പിച്ചത്. താടിയെല്ലിന് കടുത്ത വേദനയുണ്ടെങ്കിലും, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിലും ദ്രംഷ്ട വേണ്ടെന്നു വയ്ക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്.

”കുട്ടിക്കാലത്ത് ആദ്യമായി യക്ഷികളെക്കുറിച്ച് കേട്ടപ്പോള്‍ത്തന്നെ എനിക്കും അതുപോലെയാകണമെന്നു തോന്നി. കാണാനെങ്കിലും അവരെപ്പോലെയാകണമെന്ന് തീര്‍ച്ചപ്പെടുത്തി. എങ്ങനെ യക്ഷിയാകാം എന്നതിനെക്കുറിച്ചൊക്കെയുള്ള കാര്യങ്ങള്‍ വായിച്ചു പഠിച്ചു. ആദ്യത്തെ നാലുവര്‍ഷം കൃത്രിമമായ ഉളിപ്പല്ലുകളാണ് ഉപയോഗിച്ചിരുന്നത്. അത് അസഹനീയമായ വേദന സമ്മാനിച്ചതോടെയാണ് കോസ്‌മെറ്റിക് ദന്തിസ്റ്റിനെ സമീപിച്ചത്. പൊതുസ്ഥലങ്ങളില്‍ വെച്ചൊക്കെ ആളുകള്‍ തന്നെ സമീപിച്ച് അവരെ കടിക്കാമോ എന്ന് ചോദിക്കാറുണ്ട്. ഫോട്ടോയില്‍ പകര്‍ത്താന്‍ വേണ്ടിയുള്ള അത്തരം ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്.

സിനിമകളില്‍ കാണുന്ന യക്ഷികളെപ്പോലെ തന്നെയാണ് താനെന്നും ഈ മനുഷ്യയക്ഷി പറയുന്നു. സൂര്യപ്രകാശമിഷ്ടമല്ല,ദൂരെ നിന്നുപോലും രക്തത്തിന്റെ മണം തിരിച്ചറിയാം, രക്തത്തിന്റെ രുചിയും ഇഷ്ടമാണെന്നും ഈ യക്ഷി പറയുന്നു.രക്തത്തിന്റെ മണമടിച്ചാലോ തീര്‍ച്ചയായും പരിസരങ്ങളിലെവിടെയെങ്കിലും രക്തമുണ്ടാകും. മുറിവുകളൊക്കെയുണ്ടായാല്‍ രക്തം രുചിക്കുമെന്നല്ലാതെ രക്തത്തിനു വേണ്ടി എന്നെയോ, മറ്റാരെയെങ്കിലുമോ മുറിപ്പെടുത്താന്‍ ഞാനൊരുക്കമല്ല.

യക്ഷിയുടേതിനു സമാനമായ രൂപം പ്രണയ ജീവിതത്തില്‍ വില്ലനായിട്ടുണ്ട്. താന്‍ കടിക്കുമോയെന്ന് പങ്കാളിക്ക് വല്ലാത്ത ഭയമുണ്ട്. മൂര്‍ച്ചയേറിയ ഉളിപ്പല്ലുകള്‍ കൊണ്ട് മുറിവുണ്ടാകുമോയെന്ന് അയാള്‍ വല്ലാതെ ഭയക്കുന്നുണ്ട്. സ്വപ്നലോകത്തില്‍ യക്ഷികള്‍ സൂര്യനെ കാണാതെ ജീവിതം മുഴുവന്‍ ഇരുട്ട് ആഘോഷിച്ച് ജീവിക്കുന്നവരാണ്. ഇപ്പോഴുള്ള ലോകം മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണ്, എല്ലാം സംഭവിക്കുന്നത് പകലാണ്. എന്റെ ജീവിതത്തിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത് ഒരു സന്ദേശമാണ്. അവനവനായിത്തന്നെ ആയിരിക്കാന്‍ ശ്രമിക്കുക, എന്നും അങ്ങനെ തന്നെ ജീവിക്കുക” ഈ മനുഷ്യയക്ഷി പറയുന്നു.

Related posts