ഹൈദരാബാദ്: വിദ്യാര്‍ഥിനിയും യുട്യൂബറുമായ യുവതി ജീവനൊടുക്കി. വിശാഖപട്ടണം സ്വദേശി 21കാരിയായ ബോനു കൊമലിയാണ് വാടക വീട്ടില്‍ തൂങ്ങിമരിച്ചത്. സ്വകാര്യ കോളജില്‍ ബിഎസ്സി വിദ്യാര്‍ഥിനിയായിരുന്നു.
ഹൈദരബാദില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ ധാരാളം ഫോളോവേഴ്സുള്ള താരം കൂടിയാണ് ബോനു. യുവതി പഠനാവശ്യത്തിനായി 11മാസമായി ഹൈദരാബാദിലാണ് താമസം.
കുവൈത്തില്‍ ജോലി ചെയ്യുന്ന അമ്മ ബി. സത്യ വരലക്ഷ്മിക്ക് ‘അമ്മയെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു’എന്ന സന്ദേശമയച്ചതിനു പിന്നാലെയാണ് ജീവനൊടുക്കിയത്. ഇളയ സഹോദരനെ നന്നായി നോക്കണമെന്ന് കൂടി സന്ദേശത്തിലുണ്ടായിരുന്നു.
ഈ സന്ദേശത്തിനു പിന്നാലെ ബോനുവിന്റെ മൊബൈല്‍ സ്വിച്ച്ഡ് ഓഫായി. പലതവണ ആവര്‍ത്തിച്ചു വിളിച്ചിട്ടും കിട്ടാതായതോടെ അമ്മ ബോനുവിന്റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു.
ഉച്ചയ്ക്ക് മൂന്നിന് വീട്ടിലെത്തിയ സുഹൃത്ത് മറ്റുള്ളവരുടെ സഹായത്തോടെ വീട്ടിനകത്തു കയറിയപ്പോഴാണ് ബോനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷമായി സോഫ്റ്റ്വെയര് എന്‍ജിനീയറായ 27കാരനുമായി ബോനു പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.
പ്രണയത്തകര്‍ച്ച മൂലമുണ്ടായ മാനസിക വിഷമത്തിലാണ് മരണം സംഭവിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആറു മാസം മുന്‍പും ബോനു ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുഹൃത്തുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നുമുള്‍പ്പെടെ മൊഴിയെടുത്തു. ബോനുവിന്റെ മൊബൈല്‍ ഫോണും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
