സോപ്പിലൂടെ സ്വയം സംരംഭകയായ വീട്ടമ്മ

womenനൊമിനിറ്റ ജോസ്

ചരിത്രം വഴി മാറും ചിലര്‍ വരുമ്പോള്‍ എന്നു പറയുന്നതു പോലെ തമ്മനം പൈപ്പൈലന്‍ ജംഗ്ഷനിലെ വീട്ടമ്മ റോസിലിയുടെ ജീവിതവും വഴിമാറിയത് ഒരു പരിചയപ്പെടലിലൂടെയാണ്. വര്‍ഷം കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും ഏകദേശം പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജില്ല വ്യവസായിക കേന്ദ്രം സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ എത്തിയ റോസിലി അവിടെ വെച്ച് ഒരാളെ പരിചയപ്പെട്ടു.

ആ സുഹൃത്തുവഴിയാണ് സോപ്പും അനുബന്ധ ഉത്പന്നങ്ങളുടെയും നിര്‍മാണത്തെക്കുറിച്ച് റോസിലി അറിയുന്നത്. പിഎംആര്‍വൈ പദ്ധതിപ്രകാരം വായ്പയെടുത്തു കോഴി വളര്‍ത്തല്‍ ആരംഭിച്ചിട്ട് കുറച്ചു വര്‍ഷങ്ങളായിട്ടെ ഉണ്ടായിരുന്നുള്ളു. എങ്കിലും സുഹൃത്തു പറഞ്ഞു തന്ന ആശയം അങ്ങു പ്രാവര്‍ത്തികമാക്കിയാലോ എന്നാലോചിച്ചു. കൂട്ടിന് അയല്‍പക്കകാരിയെക്കൂടി കിട്ടിയപ്പോള്‍ ആലോചന തീരുമാനമായി. അങ്ങനെ ലിക്വിഡ് സോപ്പ്, ഫിനോയില്‍ എന്നിങ്ങനെയുള്ള വസ്തുക്കളുടെയെല്ലാം ഉത്പാദനം ആരംഭിച്ചു. എങ്ങനെ വിപണിയില്‍ എത്തിക്കും എന്നൊരു ആശങ്കയുണ്ടായിരുന്നു.

പക്ഷേ, അബാദ് പ്ലാസ, സി ലോര്‍ഡ് തുടങ്ങിയ പ്രമുഖ ഹോട്ടലുകള്‍, മില്‍മ എന്നിവരെല്ലാം പെട്ടന്നാണ് തങ്ങളുടെ ഉപഭോക്താക്കളായി മാറിയതെന്ന് റോസിലി ഓര്‍ക്കുന്നു. എന്നാല്‍ പങ്കാളിത്ത സംരംഭം അധികകാലം നീണ്ടു നിന്നില്ല അഞ്ചു വര്‍ഷം മുന്‍പ് രണ്ടു പേരും രണ്ടു വഴിക്കായി. രണ്ടു വഴിക്കായ ശേഷം ഉത്പന്നം വിപണിയിലിറക്കാനും ഉപഭോക്താക്കളെ കണെ്ടത്താനും കുറച്ചു കഷ്ടപ്പെടേണ്ടി വന്നു. കാരണം ആദ്യം ഇവര്‍ കൊടുത്തിരുന്ന ഇടങ്ങളെല്ലാം പങ്കാളിയുടെ ഉത്പന്നങ്ങള്‍ വാങ്ങാം എന്നു ഏറ്റു പോയിരുന്നു.

കടയിലേക്കുള്ള ചുവടുമാറ്റം

ഒരു കടയങ്ങു തുടങ്ങാമെന്ന തീരുമാനത്തിലേക്കെത്തിയത് അങ്ങനെയാണ്. ഭര്‍ത്താവ് സക്കറിയയും മകന്‍ ആന്റണി റിജുവും മകള്‍ റീജയും റോസിലിക്കു പിന്തുണയുമായി കൂടെക്കൂടി. തമ്മനത്തു തന്നെ റോസ് വൈറ്റ് എന്ന കട ആരംഭിച്ചു അഞ്ചു വര്‍ഷമായി വിജയകരമായ രീതിയില്‍ തന്നെയാണ് റോസിലി കടയുമായി മുന്നോട്ടു പോകുന്നത്. കുടുംബശ്രീയില്‍ നിന്നും വായ്പയായി എടുത്ത രണ്ടര ലക്ഷം രൂപ മുതല്‍മുടക്കാണ് സംരംഭം തുടങ്ങാന്‍ ആവശ്യമായി വന്നത്. കടയ്ക്ക് അടുത്തു തന്നെ ഒരു വീട് വാടകക്കെടുത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

സോപ്പ്, സോപ്പു പൊടി, ലിക്വിഡ് സോപ്പ്, ഫ്‌ളോര്‍ ക്ലീനര്‍, സോപ്പു പൊടി, ഫിനോയില്‍, ഫിനോയില്‍ കോണ്‍സണ്‍ട്രേറ്റ്, സാരി ഷാംപു, കാര്‍ വാഷ് എന്നിങ്ങനെയുള്ള വസ്തുക്കളാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. കട ആരംഭിച്ചതിനു ശേഷം മാര്‍ക്കറ്റിംഗ് ഒന്നും നടത്തേണ്ടതായി വന്നിട്ടില്ല എന്നാണ് റോസിലി പറയുന്നത്. കാരണം ആളുകള്‍ വന്നു വാങ്ങിക്കാറുണ്ട്. ഒരിക്കല്‍ കൊണ്ടു പോയവര്‍ പിന്നെയും വന്നു വാങ്ങിക്കുന്നു. അതിനാല്‍ ഉപഭോക്താക്കള്‍ക്കു യതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ല. മകന്‍ കെമിക്കല്‍ എഞ്ചിനീയറിംഗ് പാസായി വന്നതോടെ അമ്മയ്ക്ക് സംരംഭത്തിന്റെ കാര്യത്തില്‍ വളരെയേറെ സഹായമായി തീര്‍ന്നു എന്നു തന്നെ പറയാം.

അപ്പനും അമ്മയും മകനുമാണ് ഇ് ബിസിനസ് നോക്കി നടത്തുന്നത്. ആന്റണി നിറ്റ ജലാറ്റിന്‍ കമ്പനിയിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞു വന്നതിനുശേഷമുള്ള സമയമാണ് അമ്മക്കും അപ്പനുമൊപ്പം ചേരുന്നത്. മകള്‍ റീജ കൂത്താട്ടുകുളം ബിടിസി കോളേജില്‍ ബി.ടെകിനു പഠിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടത്തുന്നത് അപ്പനും മകനും ചേര്‍ന്നാണ്. കടയില്‍ ഇരിക്കുന്നത് റോസിലിയാണ്. ഉത്പന്നത്തിന്റെ ഗുണമേന്‍മ അതേപോലെ എപ്പോഴും നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നതു കൊണ്ടാണ് മറ്റു ജോലിക്കാരെയൊന്നും സഹായികളായി നിര്‍ത്താത്തതെന്നു റോസിലി പറയുന്നു.

കുറഞ്ഞ മുതല്‍ മുടക്കും മികച്ച ഗുണമേന്‍മയും

പിയേഴ്‌സ്, ലാവന്‍ഡര്‍, സാന്‍ഡില്‍,റോസ്, ചന്ദ്രിക എന്നിവയുടെ സുഗന്ധമുള്ള സോപ്പുകളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. ഒരു ഷിഫ്റ്റില്‍ 550 സോപ്പുകളാണ് ഉത്പാദിപ്പിക്കുന്നു. കേരളത്തില്‍ നിന്നു തന്നെയാണ് ആവശ്യമായ അസംസ്കൃത വസ്തുക്കളെല്ലാം വാങ്ങിക്കുന്നത്. കുടുംബശ്രിയുടെ ലോണില്‍ 50000 രൂപ സബ്‌സിഡി ലഭിച്ചിരുന്നു. കൂടാതെ ലോണ്‍ അടച്ചു തീര്‍ത്തപ്പോള്‍ രണ്ടു ലക്ഷം രൂപ ഓവര്‍ഡ്രാഫ്റ്റായും ലഭിച്ചു.

ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, കാറ്ററിംഗ് സര്‍വീസ് നടത്തുന്നവര്‍, ലോണ്‍ഡ്രി ജീവനക്കാര്‍, കടക്കാര്‍ തുടങ്ങിയവരാണ് വലിയ ഉപഭോക്താക്കള്‍. ഇതു കൂടാതെ ചില്ലറ വില്‍പനയും നടത്തുന്നുണ്ട്. ഹോട്ടലുകളിലേക്കും മറ്റും 15 ഗ്രാമിന്റെ ചെറിയ സോപ്പുകളും ചെയ്തു കൊടുക്കാറുണ്ട്. വരാപ്പുഴയിലുള്ള ഒരു യൂണിറ്റാണ് സോപ്പ് അടിച്ചു നല്‍കുന്നത്. സോപ്പുണ്ടാക്കാനുള്ള കൂട്ട് യോജിപ്പിച്ച് അവിടെ എത്തിച്ചു കൊടുക്കും സോപ്പ് അടിച്ചു കൊടുക്കുന്ന ജോലി മാത്രം അവര്‍ ചെയ്യും.

സോപ്പു പൊടി നിര്‍മാണമാണ് വീടിനടുത്തു നടക്കുന്നത്. ഒരു ഷിഫ്റ്റില്‍ 100 കിലോ ഗ്രാം സോപ്പു പൊടി ഉത്പാദിപ്പിക്കും. നീലയും വെള്ളയും നിറത്തിലുള്ള സോപ്പു പൊടികളാണ് ഉത്പാദിപ്പിക്കുന്നത്. സംരംഭം തുടങ്ങിയ ആദ്യ നാളുകളില്‍ യന്ത്ര സൗകര്യങ്ങള്‍ യാതൊന്നും ഉണ്ടായിരുന്നില്ല. കൈകൊണ്ടായിരുന്നു പ്രവര്‍ത്തനങ്ങളത്രയും ചെയ്തിരുന്നത്. പിന്നീട് ഇതു ബുദ്ധിമുട്ടാണെന്നു മനസിലാക്കി 20 കിലോഗ്രം ഉത്പാദനക്ഷമതയുള്ള ഒരു മെഷീന്‍ വാങ്ങി. അതില്‍ ഉത്പാദനം നടത്തിയിട്ട് തികയുന്നില്ല എന്നു കണ്ടതോടെയാണ് 100 കിലോഗ്രം ശേഷിയുള്ള പുതിയ മെഷീന്‍ വാങ്ങിയത്.

സോപ്പു പൊടി ഉത്പാദിപ്പിക്കാനാവശ്യമായ മെഷീനിന് ഒന്നര ലക്ഷം രൂപയായി. സോപ്പു നിര്‍മിക്കുന്ന മെഷീന് 60000 രൂപയുമായി. അസസ്കൃത വസ്തുക്കള്‍ക്കായി ഒന്നരലക്ഷം രൂപയാണ് ചെലവു വരാറ്. ഇതു കൂടാതെ ചില്ലറ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ഇരുപതിനായിരം രൂപയോളം ചെലവും വരാറുണ്ട്. ആറു ലക്ഷം രൂപയോളം ടോണോവറുണ്ട്.

സോപ്പും സോപ്പു പൊടിയും മറ്റും വാങ്ങിക്കാന്‍ എപ്പോഴും തന്നെ ആളുകള്‍ കടയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്കു മുന്നില്‍ നിറഞ്ഞചിരിയുമായി റോസിലി വില്‍പന നടത്തുന്നു. ഗുണമേന്‍മയില്‍ ഒരിക്കലും ഒരു കോംപ്രമൈസിനും തയാറല്ല എന്നതാണ് തന്റെ ഉത്പന്നത്തിന്റെ ഏറ്റവും മികച്ച നേട്ടമെന്ന് ഓരോ ഉപഭോക്താവ് എത്തുമ്പോഴും റോസിലി ഉറപ്പിക്കുന്നു.

Related posts