അപ്പോള്‍ ഒരു വിസിലടിച്ചിരുന്നെങ്കില്‍…നൂറ്റാണ്ടിന്റെ ഗോള്‍ പിറക്കില്ലായിരുന്നു ! മറഡോണ ‘ദൈവത്തിന്റെ കൈ’ കൊണ്ട് ഗോള്‍ നേടിയ മത്സരത്തിലെ റഫറി അലി ബിന്‍ നാസര്‍ പറയുന്നതിങ്ങനെ…

7

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തില്‍ മനംനൊന്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍.

നൂറ്റാണ്ടിലെ ഗോള്‍ എന്നു വിശേഷിപ്പിക്കുന്ന വിഖ്യാതഗോളും ദൈവത്തിന്റെ കൈ എന്നു വിശേഷിപ്പിക്കുന്ന വിവാദഗോളും പിറന്ന മത്സരം നിയന്ത്രിച്ച ടുണീഷ്യന്‍ റഫറി അലി ബിന്‍ നാസറിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മറഡോണ ഈ ലോകത്ത് നിന്നും മടങ്ങിയതിന് പിന്നാലെയാണ് ‘ദൈവത്തിന്റെ കൈ’ ഗോളും ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച ഗോളും കണ്ട 1986 മെക്സിക്കന്‍ ലോകകപ്പിലെ ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള മത്സരം അന്ന് നിയന്ത്രിച്ച അലി ബിന്‍ നാസറിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്.

ദൈവത്തിന്റെ കൈ എന്ന് താരം വിശേഷിപ്പിച്ച വിവാദഗോള്‍ പിറന്ന് നാലു മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു അഞ്ചു പേരെ വെട്ടിച്ചു മൈതാന മദ്ധ്യത്തില്‍ നിന്നും 60 മീറ്റര്‍ ഓടി ഗോളി പീറ്റര്‍ ഷില്‍ട്ടണെയും നിഷ്പ്രഭമാക്കി മറഡോണ അവിശ്വസനീയ ഗോളും നേടിയത്.

ആദ്യഗോള്‍ അനുവദിക്കുകയല്ലാതെ തനിക്ക് വേറെ മാര്‍ഗ്ഗം ഉണ്ടായിരുന്നില്ല എന്നായിരുന്നു അലി ബിന്‍ നാസര്‍ പറഞ്ഞത്. ”മറഡോണയെ പൊലെ ഒരാളെ റഫറീയിംഗ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കണ്ണെടുക്കാന്‍ പോലുമാകില്ല. അദ്ദേഹം മിഡ്ഫീല്‍ഡില്‍ നിന്നുമായിരുന്നു ആ പന്തെടുത്തത്.

നിഴല്‍ പോലെ തൊട്ടടുത്ത് അപ്പോള്‍ ഞാനുണ്ടായിരുന്നു. മൂന്ന് തവണ അവര്‍ അയാളെ വീഴ്ത്താന്‍ നോക്കി. എന്നാല്‍ വിജയിക്കാനുള്ള അദ്ദേഹത്തിന്റെ ത്വര മുന്നിലേക്ക് തന്നെ നയിച്ചു. ബോക്സിലേക്ക് അയാള്‍ എത്തുന്നത് വരെ അഡ്വാന്റേജ് എന്ന് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

മൂന്ന് പ്രതിരോധക്കാരെ അയാള്‍ ചുറ്റിക്കുന്നത് ബോക്സിന് പുറത്ത് നിന്നുമായിരുന്നു ഞാന്‍ കണ്ടത്. ഇതിനകം 50 മീറ്ററോളം അയാള്‍ ഓടിയിരുന്നു. പ്രതിരോധക്കാര്‍ അയാളെ ഇപ്പോള്‍ വലിച്ചു താഴെയിടുമെന്നാണ് ഞാന്‍ കരുതിയത്.

അത് പ്രതീക്ഷിച്ച് അങ്ങിനെ സംഭവിച്ചാല്‍ പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി വിസില്‍ തൊടുക്കാന്‍ ഞാന്‍ റെഡിയായി നിന്നു. എന്നാല്‍ എന്നെ അമ്പരപ്പിച്ച് മറ്റൊരു ഡിഫന്ററെയും ഗോള്‍ കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണെയും കബളിപ്പിച്ച് നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോര്‍ ചെയ്തു. ”

ചരിത്ര നേട്ടത്തില്‍ തന്റേതായ പങ്കു വഹിച്ച് ഒരു വ്യക്തി എന്ന നിലയിലും റഫറി എന്ന നിലയിലും ഞാന്‍ ആദരണീയനായി. ആദ്യത്തെ മൂന്ന് കോണ്ടാക്ടില്‍ എവിടെയെങ്കിലും താന്‍ വിസില്‍ ചെയ്തിരുന്നെങ്കില്‍ നമുക്ക ഈ അസാധാരണ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയുമായിരുന്നില്ല.

അവിടെ അഡ്വാന്റേജ് നല്‍കിയതാണ് തന്റെ ഏറ്റവും അഭിമാനം. മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്ടെക്കയില്‍ 115,000 ആരാധകര്‍ക്ക് മുന്നില്‍ നടന്ന ആ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ ഗോള്‍ ബിന്‍ നാസറെ വിവാദത്തിലാക്കി. ഇംഗല്‍ഷ് ഡിഫന്‍ഡര്‍ സ്റ്റീവ് ഹോഡ്ജേ പിന്നില്‍ നില്‍ക്കുന്ന പീറ്റര്‍ഷില്‍ട്ടണ് നേര്‍ക്ക് പന്ത് മറിച്ചു കൊടുക്കുമ്പോള്‍ മറഡോണയും പീറ്റര്‍ ഷില്‍ട്ടണും വായുവിലായിരുന്നു.

രണ്ടുപേരും അഭിമുഖമായി ഉയര്‍ന്ന ചാടുമ്പോള്‍ ഞാന്‍ ഏറെ അകലെയായിരുന്നു. എന്നാല്‍ അസിസ്റ്റന്റ് റഫറി ബള്‍ഗേറിയക്കാരന്‍ ബോഗ്ഡാന്‍ ഷോഷേവിന് അഭിമുഖമായിട്ടുമായിരുന്നു. എന്തോ പന്തികേട് ആദ്യം തന്നെ തോന്നിയിരുന്നു.

ഡോഷേവിന്റെ പ്രതികരണം നോക്കിയപ്പോള്‍ അയാള്‍ തല വെട്ടിച്ച് മൈതാനത്തിന്റെ മദ്ധ്യത്തിലേക്ക് നോട്ടം അയയ്ക്കുകയായിരുന്നു. അതാണ് ഗോളെന്ന് ഉറപ്പിക്കാന്‍ കാരണം. അയാള്‍ ഹാന്‍ഡ്ബോളിന്റെ സിഗ്‌നല്‍ കാട്ടിയതുമില്ല.

കളിക്ക് മുമ്പേ ഫിഫ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. സഹപ്രവര്‍ത്തകനാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായതെങ്കില്‍ അയാളുടെ തീരുമാനത്തെ ബഹുമാനിക്കണം. എന്നാല്‍ റഫറിമാരുടെ തീരുമാനങ്ങളില്‍ ഇടപെടാന്‍ അന്ന് ലൈന്‍സ്മാന്‍മാരെ അനുവദിച്ചിരുന്നില്ല എന്നാണ് മരിക്കും മുമ്പ് ഡോഷേവ് പറഞ്ഞത്.

ഇത്തരമൊരു ഗൗരവതരമായ മത്സരത്തില്‍ ഫിഫ യൂറോപ്പില്‍ നിന്നും ഒരു റഫറിയെ അയച്ചിരുന്നെങ്കില്‍ മറഡോണയുടെ ആദ്യഗോള്‍ ഒരുപക്ഷേ അനുവദിക്കപ്പെടുമായിരുന്നില്ലെന്നും പറഞ്ഞു. അതേസമയം ഇംഗ്ലീഷ് താരങ്ങളുടെ സ്പോര്‍ട്സ്മാന്‍ഷിപ്പിനെ ആദരിക്കാനും ബിന്‍ നാസര്‍ മടിച്ചില്ല.

അന്ന് ഗാരിലിനേക്കര്‍ തന്റെ അരികില്‍ വന്ന് അത് ഹാന്‍ഡ് ബോളെന്ന് പറഞ്ഞപ്പോള്‍ കളിക്കാനായിരുന്നു താന്‍ കൊടുത്ത മറുപടി. ഫിഫയുടെ മാര്‍ഗ്ഗനിര്‍ദേശം പരിഗണിക്കുമ്പോള്‍ അത് ഗോള്‍ തന്നെയായിരുന്നു എന്നും പറഞ്ഞു.

ഒമ്പതു മിനിറ്റിന് ശേഷം ഗാരി ലിനേക്കര്‍ ഒരു ഗോള്‍ മടക്കി. രണ്ടാം ഗോളിന് തൊട്ടടുത്തു വരെ എത്തുകയും ചെയ്തു് ഇംഗ്ലണ്ട് ഗോള്‍ മടക്കിയിരുന്നെങ്കില്‍. രഹസ്യമായി കളി സമനിലയില്‍ ആകാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും നാസര്‍ പറയുന്നു.

കടുത്ത ചൂടിനെ അവഗണിച്ച് രണ്ടു വലിയ ടീമുകള്‍ മനോഹരമായ ആ മത്സരം പൂര്‍ത്തിയാക്കിയത്. 2015 ല്‍ പിന്നീട് മറഡോണ ടുണീഷ്യ സന്ദര്‍ശിച്ചിരുന്നു. ബിന്‍ നാസറെ ഇതിഹാസ താരം വീട്ടിലെത്തി കാണുകയും ചെയ്തു.

ആ വര്‍ഷം അര്‍ജന്റീന കപ്പുയര്‍ത്തിയെങ്കില്‍ അതിന് കാരണം മറഡോണയാണ്. എന്ന് താന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ നൂറ്റാണ്ടിലെ ആ ഗോള്‍ തനിക്ക് ഒരിക്കലും സ്‌കോര്‍ ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

Related posts

Leave a Comment